മുണ്ടക്കയം: പുലിക്കുന്നിലും കണ്ണിമലയിലുമായി രണ്ടു വീടുകളില്‍ മോഷണം. പണവും സ്വര്‍ണ്ണാഭരണങ്ങളും അപഹരിച്ചു.
പുലിക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന പാറയില്‍ പുരയിടത്തില്‍ വാസുദേവന്‍, കണ്ണിമല കല്ലുങ്കല്‍ വീട്ടില്‍ ജസ്റ്റിന് എന്നിവരുടെ വീടുകളിലാണ് ശനിയാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. വാസുദേവന്റെ വീട്ടില്‍ നിന്ന് ഒരു ലക്ഷത്തി അറുപത്തി ഒന്‍പതിനായിരം രൂപയും ഒരു മൊബൈല്‍ ഫോണും, രേഖകള്‍ അടങ്ങിയ ബാഗും മോഷണം പോയി. വീട് നിര്‍മ്മാണത്തിനായി ബാങ്കില്‍ നിന്നും ലഭിച്ച പണമാണ് അപഹരിച്ചത്. ഉഷ്ണകാലമായതിനാല്‍ തുറന്നിട്ട ജനാലയില്‍ക്കൂടി കയ്യിട്ട് കതകിന്റെ ഉള്‍വശത്ത് കിടന്ന താക്കോല്‍ എടുത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. അലമാരയുടെ താക്കോല്‍ കൈവശപെടുത്തി പണം അപഹരിക്കുകയായിരുന്നു. വീട്ടില്‍ നിന്നും മോഷണം പോയ ബാഗുകള്‍ സമീപത്തെ വാഴത്തോട്ടത്തില്‍ നിന്നും കണ്ടെത്തി.
ഇവിടെനിന്നും രണ്ട് കിലോമീറ്റര്‍മാറിയാണ് ജസ്റ്റിന് തോമസിന്റെ വീട്ടില്‍ മോഷണം നടന്നത്. ഇവിടെനിന്നും ഒന്നരപവന്റെ മാലയും മൂവായിരം രൂപയും അപഹരിച്ചു. സ്ഥലത്ത് പൊലീസ് നായയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വാസുദേവന്റെ വീട്ടില്‍ നിന്നും ഓടിയ പൊലീസ് നായ കണ്ണിമല ഭാഗത്ത് മോഷണം നടന്ന വീടിന് സമീപത്തേയ്ക്കാണ് ഓടിയത് അതിനാല്‍ ഇരു മോഷണങ്ങള്‍ക്ക് പിന്നിലും ഒരു സംഘം തന്നെയാകും എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: