ശബരിമല: ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തികുറിച്ച് ശബരിമല നട നാളെ അടയ്ക്കും.
മകരവിളക്ക് മഹോത്സവകാലത്തെ സ്വാമിദര്‍ശനം ഇന്നുകൂടി മാത്രം. നാളെ നട തുറക്കുമെങ്കിലും ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല.
ഇന്ന് രാത്രി 8 മണി വരെ മാത്രമാണ് പമ്പയില്‍നിന്നും ഭക്തജനങ്ങളെ മലകയറാന്‍ അനുവദിക്കുക. നെയ്യഭിഷേകം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് സാധാരണ പൂജകള്‍ നടക്കും.
21 ന് രാവിലെ അഭിഷേകം, നിവേദ്യം, ഗണപതിഹോമം എന്നിവയ്ക്കുശേഷം തിരുവാഭരണം തിരിച്ചെഴുന്നള്ളിപ്പ് നടക്കും. രാവിലെ 7 മണിക്ക് രാജപ്രതിനിധി ദര്‍ശനം നടത്തും. തുടര്‍ന്ന് ഹരിവരാസനംപാടി നടഅടയ്ക്കും.
സന്നിധാനത്ത് ഇന്നലെ ദേവസ്വത്തിന്റെ വിശേഷാല്‍ കളഭം നടന്നു. ഉച്ചയ്ക്ക് 12 ന് തന്ത്രി കണ്ഠരര് മഹേശ്വരര്, മേല്‍ശാന്തി മണികണ്ഠേശ്വരം എന്‍. ബാലമുരളി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് കളഭപൂജ നടന്നത്. അഞ്ചുകിലോഗ്രാം ചന്ദനമുട്ടി അരച്ച് കുങ്കുമവും പച്ചക്കര്‍പ്പൂരവും ചേര്‍ത്താണ് കളഭം ഒരുക്കിയത്.
ഉച്ചപൂജയുടെ സ്നാനകാലത്ത് പഞ്ചവാദ്യം, നാദസ്വരം എന്നീ വാദ്യങ്ങളുടെ അകമ്പടിയോടെ മേല്‍ശാന്തി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണമായി കളഭകലശം എഴുന്നള്ളിച്ചശേഷം അഭിഷേകം നടത്തി.
ഫെബ്രുവരി 13 ന് വൈകിട്ട് 5.30 നാണ് മാസപൂജയ്ക്കുവേണ്ടി ഇനി നടതുറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: