മറയൂര്‍: ചന്ദന മോഷണം പുറത്തറിയാതിരിക്കാന്‍ യുവാവിനെ കഴുത്തറുത്തു കൊന്ന് റെയില്‍വേട്രാക്കില്‍ തള്ളിയ കേസില്‍ മൂന്ന് പേര് പിടിയില്‍. മറയൂര്‍ പള്ളനാട് സ്വദേശി മുരുകന്-ശാന്തി ദമ്പതികളുടെ മകന് ചന്ദ്രബോസ്(18) ആണ് കൊല്ലപെട്ടത്. ചന്ദന മോഷണ കേസിലെ പ്രതികളായ മറയൂര്‍ മേലാടിയില്‍ മണികണ്ഠന് (20) നാഗരാജ്(21) ചട്ടമൂന്നാര്‍ സ്വദേശി വിനോദ് കുമാര്‍(25) എന്നിവരാണ് കഴിഞ്ഞ ദിവസം തമിഴ്നാട് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ പന്ത്രണ്ടിന് ഉദുമലപേട്ട റെയില്‍വേട്രാക്കിലാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഉദുമലപേട്ടയിലേക്ക് പോയ ചന്ദ്രബോസിനെ കാണാനില്ലെന്ന് മറയൂര്‍ പൊലീസില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഉദുമലപേട്ട പോലീസില്‍ പരാതി നല്‍കാനായി എത്തിയപ്പോഴാണ് കഴിഞ്ഞ ആഴ്ച റെയില്‍വേ ട്രാക്കില്‍ കണ്ട മൃതദേഹത്തിന്റെ ഫോട്ടോ കാണിച്ചത്. ഇത് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. ഇവിടെ എത്തിയ ബന്ധുക്കളോട് പോലീസ് വിവരങ്ങള്‍ ചോദിച്ച് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
ഫെബ്രുവരി ഏഴിന് ചന്ദ്രബോസിന്റെ ബന്ധുവായ സ്ത്രീയും കൗമാരക്കാരായ രണ്ടുപേരും ഉള്‍പ്പെടെ ആറുപേരെ മറയൂര്‍ റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ചന്ദന മോഷണത്തെക്കുറിച്ച് അറിയാമായിരുന്ന ചന്ദ്രബോസ് ഒളിവില്‍പോയി. ചന്ദ്രബോസിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ളഓട്ടോറിക്ഷയും വനപാലകര്‍ പിടികൂടിയിരുന്നു. പിടിയിലായ മണികണ്ഠന്, നാഗരാജ്, വിനോദ്കുമാര്‍ എന്നിവര്‍ ചന്ദനമോഷണം നടത്തി
ഓട്ടോറിക്ഷകളിലാണ് കടത്തിക്കൊണ്ടു പോയത്. എന്നാല്‍ ഇവര്‍ക്കെതിരെ കേസുണ്ടായില്ല. താന്‍ കീഴടങ്ങിയാല്‍ നിങ്ങളുടെ ഓട്ടോറിക്ഷകളിലാണ് ചന്ദനം കടത്തിയതെന്ന് പറയുമെന്ന് ചന്ദ്രബോസ് ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.
ചന്ദ്രബോസ് കീഴടങ്ങിയാല്‍ തങ്ങള്‍ പ്രതികള്‍ ആകുമെന്നും ഓട്ടോറിക്ഷകള്നഷ്ടമാകുമെന്നും മനസ്സിലാക്കി ഇവര്‍ ചന്ദ്രബോസിനെ വധിക്കാന്‍ പദ്ധതിയിടുകയായിരുന്നു. തിരുപ്പൂരില്മാതാവിനോടൊപ്പം ജോലിസ്ഥലത്ത്ഉണ്ടായിരുന്ന ചന്ദ്രബോസിനെ അനുനയിപ്പിച്ച്ഉദുമലപേട്ടയില് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഉദുമലപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തവമണൈ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍്ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: