കൊല്‍ക്കത്ത: മഴമൂലം 18 ഓവറാക്കി ചുരുക്കിയ കായികലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തില്‍ വിജയം ഇന്ത്യക്കൊപ്പം. ഇന്നലെ ഈഡന് ഗാര്‍ഡനില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ 13 പന്തുകള്‍ ബാക്കിനില്‍ക്കേ ആറ് വിക്കറ്റിനാണ് ടീം ഇന്ത്യ പാക്കിസ്ഥാനെ കശക്കിയെറിഞ്ഞത്. ഇതോടെ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ അപരാജിത കുതിപ്പ് ഇന്ത്യ തുടരുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 18 ഓവറില്‍ അഞ്ച് വിക്കറ്റിന് 118 റണ്‍സെടുത്തു. 26 റണ്‍സെടുത്ത ഷൊഐബ് മാലിക്ക് ടോപ് സ്കോറര്‍. അഹമ്മദ് ഷഹ്സാദ് (25), ഉമര്‍ അക്മല്‍ (22) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചക്കുശേഷം വിരാട് കോഹ്ലി (54 നോട്ടൗട്ട്), യുവരാജ് (24)കൂട്ടുകെട്ടിലൂടെ വിജയത്തിലേക്ക് നീങ്ങി. ഇടയ്ക്ക് യുവരാജ് മടങ്ങിയെങ്കിലും ധോണിയെ (13 നോട്ടൗട്ട്) കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ടോസ് നേടിയ ഇന്ത്യന്‍ നായകന് ധോണി പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ചു. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാനും അഹമ്മദ് ഷെഹ്സാദും ചേര്‍ന്ന് 7.4 ഓവറില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 24 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളോടെ 17 റണ്‍സെടുത്ത ഷര്ജീലിെന റെയ്നയുടെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. തുടര്‍ന്നെത്തിയത് തകര്‍പ്പനടിക്ക് പേരുകേട്ട ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. സ്കോര്‍ 46-ല്‍ എത്തിയപ്പോള്‍ 28 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത അഹമ്മദ് ഷെഹ്സാദിനെ ജസ്പ്രീത് ബുംമ്റയുടെ ബൗളിങില്‍ രവീന്ദ്ര ജഡേജ പിടികൂടി.
അഫ്രീദിക്കും ഏറെ ആയുസ്സുണ്ടായില്ല. ഒന്നാം നമ്പറായി ക്രീസിലെത്തിയ അഫ്രീദി 8 റണ്‍സെടുത്ത് ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങില്‍ വിരാട് കോഹ്ലിക്ക് ക്യാച്ച് നല്കി മടങ്ങിയതോടെ മൂന്നിന് 60 എന്ന നിലയിലായി. പിന്നീട് ഉമര്‍ അക്മലും ഷൊഐബ് മാലിക്കും ചേര്‍ന്ന് സ്കോര്‍ മുന്നോട്ടുനിക്കി. ഇരുവരും ചേര്‍ന്ന് സ്കോര്‍ മൂന്നക്കം കടത്തി. എന്നാല്‍ സ്കോര്‍ 15.5 ഓവറില്‍ 101 എത്തിയപ്പോള്‍ 16 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ഉമര്‍ അക്മലിനെ ജഡേജയുടെ പന്തില്‍ ധോണി പിടികൂടി. അധികം കഴിയും മുന്നേ 16 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഷൊഐബ് മാലിക്കിനെ ആശിഷ് നെഹ്റയുടെ പന്തില്‍ അശ്വിന് പിടികൂടി. എട്ട് റണ്‍സുമായി സര്‍ഫ്രാസ് അഹമ്മദും 5 റണ്‍സുമായി മുഹമ്മദ് ഹഫീസും പുറത്താകാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി ആശിഷ് നെഹ്റ, ബുംമ്റ, ഹാര്‍ദിക് പാണ്ഡ്യ, ജഡേജ, റെയ്ന എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം നല്കുന്നതില് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ധവാനും പരാജയപ്പെട്ടു. സ്കോര്‍ബോര്‍ഡില്‍ 14 റണ്‍സുള്ളപ്പോള്‍ 10 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ മുഹമ്മദ് ആമിറിന്റെ പന്തില്‍ ഷൊഐബ് മാലിക്ക് പിടികൂടി. പിന്നീട് സ്കോര്‍ 4.3 ഓവറില്‍ 23-ല്‍ എത്തിയപ്പോള്‍ ധവാനും വീണു. റണ്ണെടുക്കാന്‍ ഏറെ ബുദ്ധിമുട്ടിയ ധവാന് (15 പന്തില്‍ ആറ് റണ്‍) മുഹമ്മദ് സമിയുടെ പന്തില്‍ ബൗള്‍ഡായി. തൊട്ടടുത്ത പന്തില്‍ സുരേഷ് റെയ്നയെയും സമി ബൗള്‍ഡാക്കിയതോടെ ഇന്ത്യ പ്രതിരോധത്തില്‍. പിന്നീട് വിരാട് കോഹ്ലിയും യുവരാജും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഒടുവില്‍ സ്കോര്‍ 84-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞു. 7.2 ഓവറില്‍ 61 റണ്‍ കൂട്ടിച്ചേര്‍ത്തശേഷം 23 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത യുവരാജിനെ വഹാബ് റിയാസിന്റെ പന്തില്‍ സമി പിടികൂടി. തുടര്‍ന്ന് ക്രീസിലെത്തിയത് നായകന് ധോണി. പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ഇന്ത്യ വിജയം നേടുകയും ചെയ്തു. ഇതിനിടെ കോഹ്ലി 34 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി നേടി. 37 പന്തില്‍ നിന്ന് 7 ഫോറും ഒരു സിക്സറുമടക്കം 55 റണ്‍സ് നേടി കോഹ്ലിയും 9 പന്തില്‍ നിന്ന് 13 റണ്‍സുമായി ധോണിയും പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: