തിരുവനന്തപുരം: രാജ്യത്ത് കെട്ടിട നിര്‍മാണത്തിനുള്ള ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പുതുതായി തയ്യാറാക്കിയ മാതൃകാ കെട്ടിട നിര്‍മാണ ചട്ടം സ്വാഗതാര്‍ഹമാണെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
2022 ന് മുന്‍പ് എല്ലാവര്ക്കും പാര്‍പ്പിടം എന്ന മോദി സര്‍ക്കാരിന്റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി രാജ്യത്ത് നിലനില്‍ക്കുന്ന കെട്ടിട നിര്മാണമാന്ദ്യം ഇല്ലാതാക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ നടപടി കേരളത്തിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ആശ്വാസകരമാകുന്നതാണ്.
കെട്ടിടനിര്മാണത്തിനുമേലുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കുവാന്‍ വര്‍ഷങ്ങള്‍ സമയമെടുക്കുന്ന സാഹചര്യത്തില്‍ കെട്ടിടത്തിന്റെ സ്വഭാവമനുസരിച്ച് അവയെ തരംതിരിച്ച് അനുമതി വേഗത്തിലാക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതും സാധാരണക്കാര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഓണ്‍ലൈനിലൂടെ തന്നെ അനുമതി കരസ്ഥമാക്കുവാന്‍ നിര്‍ദ്ദേശം നല്കിയിട്ടുള്ളതും ആശ്വാസകരമാണ്.
ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ നല്കുവാന് ഇന്ന് കഴിയുന്നുണ്ടെങ്കിലും ഈ മേഖലയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെയേറെ പ്രയാസങ്ങള്‍ ഉണ്ടാകുന്ന തരത്തിലാണ് നടപ്പിലാക്കിയിട്ടുള്ളത്.
ഓണ്‍ലൈനിലൂടെ നല്കുന്ന അപേക്ഷകള്‍ക്ക് പുറമേ മാനുവല്‍ ഫയലിംഗ് നടപ്പിലാക്കുന്നത് ഉദ്യോഗസ്ഥര്‍ക്ക് അഴിമതി നടത്തുന്നതിനാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം അഴിമതി തടയുന്നതിനും അനാവശ്യമായി അപേക്ഷകളില്‍ ഉണ്ടാക്കുന്ന കാലതാമസം ഇല്ലാതാക്കുന്നതിനും കെട്ടിടനിര്‍മാണ രംഗത്ത് കുറച്ചു കൂടി ശാസ്ത്രീയമായി നിര്‍മാണം അവലംബിക്കുന്നതിനും സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: