കൊച്ചി: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ-തുര്‍ക്ക്മെനിസ്ഥാന്‍ മത്സരം 29ന് കൊച്ചിയില്‍ നടക്കും. വൈകിട്ട് ആറിന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കിക്കോഫ്.
24ന് ടെഹ്റാനില്‍ നടക്കുന്ന ഇറാനെതിരായ മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീം നേരിട്ട് കൊച്ചിയിലെത്തും. ഗ്രൂപ്പ് ഡിയില്‍ കഴിഞ്ഞ ആറു മത്സരങ്ങളില്‍ അഞ്ചിലും തോറ്റ് മൂന്നു പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ്. അഞ്ചു ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരാണ് തുര്ക്ക്മെനിസ്താന്.
ഒക്ടോബറില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ തുര്‍ക്ക്മെനിസ്ഥാന്‍ ഇന്ത്യയെ 2-1ന് തോല്പിച്ചിരുന്നു.
മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന നാളെ തുടങ്ങും. ഫിഫ നിര്‍ദ്ദേശ പ്രകാരം ഗ്യാലറികള്‍ ഒഴിച്ചിട്ട് ചെയര്‍ സീറ്റുകളിലേക്ക് മാത്രമായിരിക്കും കാണികള്‍ക്കുള്ള പ്രവേശനം. വിഐപി, ഗേറ്റ് എ-500, ഗേറ്റ് ഇ, ഈസ്റ്റ് എന്‍ഡ്-200, നോര്‍ത്ത് ആന്റ് സൗത്ത് എന്‍ഡ്-100 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ഫെഡറല്‍ ബാങ്ക് വഴിയായിരിക്കും ടിക്കറ്റ് വില്‍പ്പന. ആകെ 22,000 ചെയര്‍ സീറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്.
അതേസമയം ഗ്യാലറി സീറ്റുകളില്‍ കൂടി പ്രവേശനം അനുവദിക്കണമെന്ന് എഐഎഫ്എഫിനോട് ആവശ്യപ്പെടുമെന്ന് കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഐഎസ്എല്‍ മാതൃകയിലുള്ള കേരള സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആദ്യ സീസണ് സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ നടക്കുമെന്ന് കെഎഫ്എ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ പറഞ്ഞു. സംഘാടകരായ സെലിബ്രിറ്റി മാനേജ്മെന്റ് ഗ്രൂപ്പിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ചുമതലയുള്ളത് കൊണ്ടാണ് മത്സരങ്ങള്‍ നീണ്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: