കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നു. ഇന്ന് പള്ളികളില്‍ പ്രത്യേക കുരുത്തോല വെഞ്ചരിപ്പും പ്രാര്‍ഥനയും നടന്നു. കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമില്‍ എത്തിയ ക്രിസ്തുവിനെ ജനം ഒലീവ് കൊമ്പുകളേന്തിയും വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും സ്വീകരിച്ചതിന്റെ അനുസ്മരണമാണിത്.
പള്ളികളില്‍ വിശുദ്ധ കുര്ബാനയോടനുബന്ധിച്ച് കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണത്തിന് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു വിശ്വാസികള്‍ സംബന്ധിച്ചു. വിശുദ്ധ മദ്ബഹയില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയ കുരുത്തോലകളാണ് വിശ്വാസികള്‍ കൈയിലേന്തുന്നത്. പ്രത്യേക ഐശ്വര്യമുണ്ടെന്ന് കരുതുന്ന ഈ ഓലകള്‍ വിശ്വാസികള്‍ വീടുകളില്‍ സൂക്ഷിച്ച് വയ്ക്കുന്നതും പതിവാണ്.
മൂവാറ്റുപുഴ ഹോളി മാഗി പള്ളി, റാക്കാട് സെന്റ് മേരീസ് കത്തീഡ്രല്‍ നേര്‍ച്ച പള്ളി, കടാതി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി, കാരക്കുന്നം കത്തോലിക്ക പള്ളി, കാരക്കുന്നം യാക്കോബായ സെന്റ് മേരീസ് കത്തീഡ്രല്‍, മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി, കുരുക്കുന്നപുരം സെന്റ് മേരീസ് പള്ളി, ആരക്കുഴ സെന്റ് ജോസഫ് കത്തോലിക്ക പള്ളി, കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റ്യന്‍സ് കത്തോലിക്കാ പള്ളി തുടങ്ങിയ പള്ളികളില്‍ ഭക്തി നിര്‍ഭരമായ പ്രാര്‍ഥനകളും പ്രദക്ഷിണങ്ങളും നടന്നു.
ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാന പെരുന്നാളിനോടനുബന്ധിച്ച് ഭക്തിനിര്‍ഭരമായ ശുശ്രൂഷകള്‍ നടന്നു. മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ കുരുത്തോലകളുമേന്തി ഓശാനാ ശുശ്രൂഷകളില്‍ വിശ്വാസികള്‍ പങ്കെടുത്തു. ശുശ്രൂഷകള്‍ക്ക് സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കൂബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. മസ്കത്ത് സെന്റ്മേരീസ് യാക്കോബായ സുറിയാനി പള്ളിയിലും ഓശാന ശുശ്രൂഷകള്‍ നടന്നു. യാക്കോബ് മോര് അന്തോണിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്കി.
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇന്ന് തുടക്കമായി. അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ പെസഹാവ്യാഴം ആചരിക്കും. പിറ്റേന്ന് ദുഃഖവെള്ളിയാണ്. പള്ളികളില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴി പ്രദക്ഷിണവും നടക്കും. ഞായറാഴ്ച ഉയിര്‍പ്പ് തിരുനാള്‍ ആഘോഷത്തോടെ അമ്പത് നോമ്പാചരണത്തിന് സമാപ്തിയാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: