എടത്വാ: മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ടാറിങ് നടത്തിയ റോഡ് ദിവസങ്ങള്‍ക്കകം പൊട്ടിത്തകര്‍ന്നു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ തകഴി കന്നാംമുക്ക് ജങ്ഷന് സമീപത്ത് പലസ്ഥലങ്ങളിലായാണ് റോഡ് തകര്‍ന്നത്. റോഡ് അരയടിയോളം താഴ്ന്ന് ടാറിങ് പൊളിഞ്ഞ് ഗ്രാവല്‍ പുറത്തേക്ക് ചാടാന്‍ തുടങ്ങി. തകഴി പാലം മുതല്‍ ക്ഷേത്ര ജങ്ഷന് സമീപം വരെയുള്ള ഒന്നര കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണം ദിവസങ്ങള്‍ക്ക് മുമ്പാണ് കഴിഞ്ഞത്. ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാന്‍ വെട്ടിപ്പൊളിച്ച ഈ സ്ഥലത്ത് പലതവണ വാഹനങ്ങള്‍ താഴുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. കുഴിയെടുത്ത സ്ഥലത്ത് ഗ്രാവലിന് പകരം ചെളിനിറച്ചാണ് കുഴി മൂടിയത്. ഇതിനെതിരെ പലതവണ നാട്ടുകാരും രംഗത്ത് വന്നിരുന്നു. ഈ സ്ഥലങ്ങളിലാണ് ടാറിങ് കഴിഞ്ഞിട്ടും വാഹനം താഴാന്‍ തുടങ്ങിയത്. തിരക്കേറിയ പ്രധാന പാതയിലെ പലസ്ഥലങ്ങളിലും റോഡ് താഴാന്‍ തുടങ്ങിയതോടെ ഇരുചക്രവാഹന അപകടവും നിത്യസംഭവമായി തീര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: