ആലപ്പുഴ: പട്ടണവാസികള്‍ക്കും പട്ടണത്തില്‍ പല കാര്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും സ്വതന്ത്രമായി വിശ്രമിക്കാനും ഉല്ലസിക്കാനുമായുള്ള നഗരചത്വരം പൂര്‍ണമായി വന്‍ ഫീസ് ഈടാക്കുന്ന പേ ആന്റ് പാര്‍ക്ക് ഉള്‍പ്പടെയുള്ള സ്വകാര്യ സംവിധാനമാക്കി മുനിസിപ്പാലിറ്റി മാറ്റിയതില്‍ പ്രതിഷേധം ഉയരുന്നു. ആരുമറിയാതെ ടൗണ്‍ സ്ക്വയറിനെ കണ്വന്ഷന് സ്ക്വയര്‍ എന്നു പുനഃര്‍നാമകരണം ചെയ്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ബോര്‍ഡ് സ്ഥാപിച്ചിട്ടുമുണ്ട്.
ഏറെ ആളുകള്‍ വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ ഉപയോഗിച്ചിരുന്ന തുറന്നയിടമായിരുന്ന മുനിസിപ്പല്‍ മൈതാനത്തു ഓപ്പണ്‍ എയര്‍ സ്റ്റേജും അനുബന്ധ കെട്ടിടങ്ങളും മറ്റും നിര്‍മ്മിച്ച് പട്ടണ ചത്വരമാക്കി മാറ്റി ഉദ്ഘാടനം ചെയ്തപ്പോള്‍ മുതല്‍ പേ ആന്‍ഡ് പാര്‍ക്കായി മാറ്റിയിരുന്നു. അതിനെതിരേ അപ്പോള്‍ തന്നെ മുനിസിപ്പാലിറ്റിക്കു പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഇതിനിടെ വര്‍ക്ക്ഷോപ്പു പോലും അവിടെ പ്രവര്‍ത്തിച്ചു. പക്ഷേ, അസൗകര്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പൊതുജനങ്ങള്‍ക്കു രാവും പകലും പ്രവേശിക്കുന്നതിനു തടസ്സമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെ നിയന്ത്രിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പട്ടണ ചത്വരത്തിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ ബാരിയര്‍ സ്ഥാപിച്ച് വാഹനങ്ങളുടെ പ്രവേശനം തടഞ്ഞു. പന്ത്രണ്ടു മണിക്കൂര്‍ നേരത്തേക്കു ബസിനു 200 രൂപയും കാറിനു നൂറു രൂപയും ഇരുചക്രവാഹനങ്ങള്‍ക്കു 15 രൂപയുമാണ് ഫീസ് നിരക്ക്.
കേരള ലളിതകലാ അക്കാദമിയുടെ ആലപ്പുഴ ആര്‍ട്ട് ഗാലറി, കുട്ടികളുടെ പാര്‍ക്ക്, ഭക്ഷണശാലകള്‍, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് തുടങ്ങിയവയെല്ലാം നഗരചത്വരത്തിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. അവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ മുന്നിലെ തിരക്കേറിയ റോഡില്‍ ഇടേണ്ടി വരും. റോഡിലുള്ള ടാക്സി, ഓട്ടോറിക്ഷ സ്റ്റാന്‍ഡുകാരും ഷോപ്പിംഗ് കോംപ്ലക്സിലെ കടയുടമകളും മറ്റു വാഹനങ്ങള്‍ റോഡില്‍ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കില്ല.
അതു സംഘര്‍ഷത്തിനു കാരണമാകും. ചത്വരത്തില്‍ പന്തല്‍ കെട്ടിയും ഫീസ് ഈടാക്കിയും പ്രദര്‍ശന, വിപണന മേളകള്‍ നടത്തുമ്പോള്‍ ആര്‍ട്ട് ഗാലറിയിലേക്കോ പാര്‍ക്കിലേക്കോ പോലും ആള്‍ക്കാരെ കടത്തിവിടാത്ത അവസ്ഥയുമുണ്ടായിട്ടുണ്ട്.
ബസുകളും ടിപ്പറുകളും അടക്കമുള്ള വലിയ വാഹനങ്ങള്‍ കയറ്റിയിടാനുള്ള സംവിധാനങ്ങള്‍ ചത്വരത്തില്‍ ഒരുക്കിയിട്ടില്ലാത്തതിനാല്‍ കല്‍ക്കെട്ടുകളും തറയോടുകളും മറ്റും പെട്ടെന്നു തകര്‍ന്നു നശിക്കും.
പൊതുജനങ്ങള്‍ക്കു സ്വസ്ഥമായും സൗജന്യമായും ഇരിക്കാന്‍ കഴിയേണ്ട പൊതുവായുള്ള തുറന്നയിടങ്ങളും പാര്‍ക്കുകളും ബീച്ചും മറ്റും സ്വകാര്യവത്കരിച്ചു സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കച്ചവടം ഉണ്ടാക്കിക്കൊടുക്കുന്ന മുനിസിപ്പാലിറ്റിയുടെ നടപടി ജനദ്രോഹമാണെന്നാണ് ആക്ഷേപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: