തുറവൂര്‍: സ്വന്തമായി സ്ഥലമുണ്ടെങ്കിലും കുത്തിയതോട് എക്സൈസ് ഓഫീസിനിപ്പോഴും വാടകക്കെട്ടിടം തന്നെ ശരണം. ആദ്യകാലത്ത് കുത്തിയതോട് പോലീസ് സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന ചരക്കു വള്ളങ്ങളില്‍ നിന്ന് നികുതി പരിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ചൗക്കയില് പ്രവര്‍ത്തിച്ചിരുന്ന ഈ ഓഫീസ് പിന്നീട് സൗകര്യാര്‍ഥം ദേശീയപാതയ്ക്കരികില്‍ പഞ്ചായത്തോഫീസിനു സമീപമുള്ള വാടകക്കെട്ടിടത്തിലേക്ക് മാറ്റി. അസൗകര്യങ്ങളാല്‍ വീര്പ്പുമുട്ടിയിരുന്നെങ്കിലും സ്പരിറ്റ് കടത്തുള്പ്പടെയുള്ളവ പിടിക്കാന്‍ എളുപ്പമായിരുന്നു.
ഈ കെട്ടിടമൊഴിയാന്‍ സമ്മര്ദ്ദമേറിയതോടെ എക്സൈസ് അധികൃതര്‍ മറ്റൊരിടം കണ്ടെത്താനായി ശ്രമം തുടങ്ങി. ഒടുവിലാണ് ഉള്‍നാടന്‍ ഗ്രാമ പ്രദേശമായ വളമംഗലത്ത് ഒരു വീട് കണ്ടെത്തിയത്. ഓണം, ക്രസ്തുമസ് തുടങ്ങിയ വിശേഷാവസരങ്ങളില്‍ സ്പിരിറ്റ് വണ്ടികള്‍ എത്തുമെന്ന് വിവരം ലഭിക്കുമ്പോള്‍ കിലോമീറ്ററുകള്‍ താണ്ടിയാലെ എക്സൈസ് സംഘത്തിന് പരിശോധനയ്ക്കെത്താന്‍ കഴിയൂ. ഇതുമൂലം പലപ്പോഴും സ്പിരിറ്റ് വാഹനങ്ങള്‍ കടന്നുപോയതിനു ശേഷമേ പരിശോധകര്‍ക്ക് സ്ഥലത്തെത്താന്‍ കഴിയാറുള്ളു.
ദേശീയ പാതയില്‍ നിന്ന് ഏറെ ദൂരത്തല്ലാതെ പഴയ ചൗക്ക പ്രവര്‍ത്തിച്ചിരുന്ന 20 സെന്റ് സ്ഥലം എക്സൈസ് വകുപ്പിന് സ്വന്തമായുള്ളപ്പോഴാണ് അസൗകര്യങ്ങള്‍ മാത്രമുള്ള വാടക വീട്ടില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ചൗക്ക നിന്നിരുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ചാല്‍ വ്യജമദ്യ ലോബികളും കഞ്ചാവു മയക്കു മരുന്ന് സംഘങ്ങളും വിഹരിക്കുന്ന തീരദേശത്തും ദേശീയ പാതയിലും പരിശോധന ശക്തമാക്കാനും അനധികൃത സ്പിരിറ്റ് കടത്തിന് തടയിടാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: