ന്യൂദല്‍ഹി: തെരഞ്ഞെടുപ്പുവേളയിലെ പരോക്ഷ പ്രചാരണവും പ്രകോപനപരമായ പരസ്യങ്ങളും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് എന്തുപരിഹാരം കാണാനാവുമെന്നറിയാതെ തെരഞ്ഞെടുപ്പു കമ്മീഷന്. ഇതുസംബന്ധിച്ച് ചെറുതും വലുതുമായ 55 പാര്‍ട്ടികളുടെ അഭിപ്രായം ആരാഞ്ഞ കമ്മീഷന് നിയമഭേദഗതികള്‍ക്ക് കേന്ദ്ര നിയമമന്ത്രാലയത്തെ സമീപിക്കുമെന്നു പറഞ്ഞു. തെരഞ്ഞെടുപ്പു പരിഷ്കാര നടപടികള്‍ക്ക് പാര്‍ട്ടികളുടെ അഭിപ്രായം അറിയാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് വിളിച്ച കൂടിക്കാഴ്ചയില്‍ പാര്‍ട്ടി പ്രതിനിധികള്‍ നിലപാടു വ്യക്തമാക്കി.
വോട്ടെടുപ്പു നടക്കുന്ന സ്ഥലങ്ങളിലെ വോട്ടര്‍മാരെ മറ്റിടങ്ങളില്‍ നടക്കുന്ന പ്രചാരണം ബാധിക്കുന്നു. ഇത് പരോക്ഷ പ്രചാരണമാണ്. പ്രമുഖരായ പ്രചാരണക്കാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് അതിരില്ലാത്ത പ്രചാരണം ലഭിക്കുന്നു. ഇത് പാര്‍ട്ടികള്‍ക്കെല്ലാം ഒരേപോലെ വോട്ടര്മാരിലെത്താനുള്ള അവസരം ഇല്ലാതാക്കുന്നു. ഇത് തടയേണ്ടതുണ്ട്, വിവിധ പാര്‍ട്ടികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യം ഇതായിരുന്നു.
എന്നാല്‍, ടെലിവിഷന്‍ സിഗ്നലുകള്‍ മേഖല തിരിച്ചു തടയാന്‍ സംവിധാനമില്ലെന്നത് പ്രശ്നമാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് വിശദീകരിച്ചു.
പത്രങ്ങളിലും മറ്റും നല്കുന്ന പരസ്യങ്ങള്‍ പ്രകോപനപരമാകുന്നുവെന്നും അവ നിയന്ത്രിക്കണമെന്നും ചില പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ചു. ഇക്കാര്യത്തില്‍ എന്താണു ചെയ്യാനാവുകയെന്ന് പരിശോധിക്കുമെന്ന് കമ്മീഷന് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ നേതാക്കള്‍ നടത്തുന്ന വിദ്വേഷപ്രസംഗങ്ങള്ക്കെതിരെയും പ്രകോപനപരമായ പരസ്യങ്ങള്‍ക്കെതിരെയും ശക്തമായ നടപടികള്‍ വേണമെന്ന് ആവശ്യം ഉയര്‍ന്നു.
വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രസംഗങ്ങളിലും പ്രചാരണത്തിലും നിലവാരവും മാനദണ്ഡവും പാലിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ ഉറപ്പുനല്‍കിയതായി തെരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമാക്കി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് നസീം സെയ്ദി, കമ്മീഷണര്‍മാരായ ഒ.പി. രാവത്, എ.കെ.ജ്യോതി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെക്കേണ്ട ഡെപ്പോസിറ്റ് തുക ഉയര്‍ത്താനുള്ള കമ്മീഷന്റെ നിര്‍ദ്ദേശത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 10,000വും ലോക്സഭാ തെരഞ്ഞെടുപ്പിന് 25,000 രൂപയുമാണ് ഇപ്പോള്‍ കെട്ടിവെക്കേണ്ട തുക. പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്ന് ലഭിച്ചാല്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കും. അപ്രസക്ത സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കാന്‍ വേറേ വഴി തേടണമെന്ന് പാര്‍ട്ടികള്‍ പറഞ്ഞു.
വിവിധ പോളിങ് സ്റ്റേഷനുകളിലെ വോട്ടുകള്‍ കൂട്ടിക്കലര്‍ത്തി എണ്ണുന്ന ടോട്ടലൈസര്‍ സംവിധാനം സംബന്ധിച്ചും കമ്മീഷന് നിര്‍ദ്ദേശം വച്ചു. ഇതിലൂടെ വോട്ടുകള്‍ തിരിച്ചറിയുന്നത് ഒഴിവാക്കുവാനാകുമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചെങ്കിലും തനിക്ക് കിട്ടിയ വോട്ട് എവിടെയൊക്കെ, എങ്ങനെയൊക്കെ എന്നറിയാന്‍ സ്ഥാനാര്‍ത്ഥിയ്ക്ക് അവകാശമുണ്ടെന്ന് പാര്‍ട്ടികള്‍ വാദിച്ചു.
സര്‍ക്കാര്‍ അനുവദിച്ച മന്ദിരങ്ങളിലല്ലാതെ ഓഫീസ് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ ബാധ്യത ഇല്ലെന്ന സമ്മതപത്രം സമര്‍പ്പിക്കണമെന്ന ആവശ്യവും പാര്‍ട്ടികള്‍ നിരാകരിച്ചു. വിവിധ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നിയമങ്ങളില്‍ അത്യാവശ്യം മാറ്റങ്ങള്‍ വരുത്തുവാന്‍ നിയമമന്ത്രാലയത്തോട് ആവ്യപ്പെടുമെന്നും കമ്മീഷന് വ്യക്തമാക്കി.
ആറ് ദേശീയ പാര്‍ട്ടികളുടെയും 49 പ്രാദേശിക പാര്‍ട്ടികളുടെയും പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: