ചാരുംമൂട്: കടലാസിലുറങ്ങുന്ന ചാരുംമൂടിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പുതിയതായി അധികാരമേറ്റ ഗ്രാമ പഞ്ചായത്തധികാരികള്‍ നടപടിയെടുക്കണമെന്നാവശ്യമുയരുന്നു. മാറി മാറി വരുന്ന ഭരണസമിതികളെല്ലാം ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ ചാരുംമൂടിനെ അവഗണിക്കുന്നതായാണ് വര്‍ഷങ്ങളായി കണ്ടുവരുന്ന കാഴ്ച.
കായംകുളം-പുനലൂര്‍ റോഡിന്റെയും കൊല്ലം തേനി ദേശീയപാതയുടെയും സംഗമ സ്ഥാനമാണ് ചാരുംമൂട്. ചുനക്കര, താമരക്കുളം, നൂറനാട് എന്നീ ഗ്രാമ പഞ്ചായത്തുകള്‍ ചേരുന്ന പ്രദേശം കൂടിയാണ്. മൂന്നു പഞ്ചായത്തുകളും നഗരത്തിന്റെ വികസനത്തിന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണവസ്ഥ. നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഇവിടെ ബസ്സ്റ്റാന്‍ഡ് സ്ഥാപിക്കണമെന്നാവശ്യത്തിന് പഴക്കമേറെയാണ്. ജംഗ്ഷനില്‍ ഗതാഗത കുരുക്ക് പതിവ് സംഭവമാണ്.
യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സംവിധാനങ്ങളുമില്ല. ജംഗ്ഷന് വടക്കുഭാഗത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപമുള്ള ഈ ടോയ് ലെറ്റും നോക്കുകുത്തിയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഗതാഗത നിയന്ത്രിക്കുന്നതിനായി പോലീസ് സേവനം നിരീക്ഷണ ക്യാമറ എന്നിവ സ്ഥാപിക്കുമെന്ന് ജനപ്രതിനിധികള്‍ തുടര്‍ച്ചയായി വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. എഇഒ ഓഫീസിനും, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിനും, അഗ്നിശമന സേന യൂണിറ്റിനും കെഐപി ഓഫീസ് വളപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ യതിനായി ഉപയോഗിക്കാന്‍ കഴിയുമെന്ന് പറയുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ചുനക്കര സാമൂഹിക ആരോഗ്യ കേന്ദ്രം ചാരുംമൂട് നഗരത്തിനോടു ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഉള്ള ഇവിടെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് നടപടിയില്ലാത്തത് ഏറെ വിമര്‍ശനത്തിന് ഇടക്കുന്നുണ്ട്.
ജങ്ഷന്റെ നാലു ഭാഗത്തുമുള്ള ബസ്റ്റോപ്പുകള്ക്ക് സമീപവും മാലിന്യ കൂമ്പാരങ്ങളാണ്. ജങ്ഷനുകള്‍ക്ക് സമീപമുള്ള ഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ തെളിയാത്തതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ചാരുംമൂട്ടില്‍ അഗ്നിശമന യൂണിറ്റിന്റെ ഓഫീസ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങള്‍ പഴക്കമാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ ഉള്ള ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ചാരുംമൂടിന് ഇന്നേ വരെ അവകാശപ്പെടാനില്ല.
ഇങ്ങനെ മൂന്ന് പഞ്ചായത്തുകളും അവഗണന തുടര്‍ന്നപ്പോള്‍ ചാരുംമൂട് കേന്ദ്രീകരിച്ച് പഞ്ചായത്ത് രൂപീകരണമെന്നാവശ്യം ഉയര്‍ന്നെങ്കിലും അതും അംഗീകരി ക്കപ്പെട്ടില്ല. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഹെഡ് കോട്ടേഴ്സ് കൂടിയായ ചാരുംമൂടിന്റെ വികസനം പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലുമൊതുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: