ഹരിപ്പാട്: ശബരിമല ക്ഷേത്രാചാര സംരക്ഷണത്തിനുവേണ്ടി അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം ഏകദിന ഉപവാസവും വിശദീകരണയോഗവും നടത്തി. ശബരിമല പന്തളം വലിയകോയിക്കല്‍ ക്ഷേത്രസന്നിധിയില്‍ നിന്നും അയ്യപ്പജ്യോതി പകര്‍ന്ന് മണികണ്ഠനാല്‍ത്തറയില്‍ നടന്ന പരിപാടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ചുള്ള പ്രമേയം ജ്യോതിശാസ്ത്രമണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രഘുനാഥപ്പണിക്കര്‍ അവതരിപ്പിച്ചു. ദര്‍ശനത്തിനെത്തുന്ന ഓരോ പുരുഷനും അയ്യപ്പസ്വാമിയാണ്. ആബാലവൃദ്ധം സ്ത്രീജനങ്ങളും മാളികപ്പുറം എന്ന പേരിലുമാണ്. പിന്നെവിടെയാണ് ശബരിമലയില്‍ സ്ത്രീ വിവേചനം എന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയെ സംബന്ധിച്ച് തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ എക്കാലവും മനുഷ്യരാശിക്ക് ഗുണം ലക്ഷ്യം വെച്ചുകൊണ്ടുള്ളതും, ദോഷരഹിതവുമാണെന്നും ആയതുകൊണ്ട് ശബരിമല അയ്യപ്പ സന്നധിയെ വിവാദങ്ങളുടെ ചുഴിയില്പ്പെടുത്താതെ നിലവിലുള്ള ആചാരങ്ങള്‍ക്ക് കോട്ടം വരാതെയും സംരക്ഷിക്കാന്‍ അഖിലകേരള ജ്യോതി ശാസ്ത്ര മണ്ഡലം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജ്യോതിശാസ്ത്രമണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ബാലകൃഷ്ണവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി തൃക്കേട്ട തിരുനാള്‍ രാജരാജവര്‍മ്മ രാജ മുഖ്യപ്രഭാഷണം നടത്തി. ശ്രീകുമാര്‍ പെരുനാട് സ്വാഗതവും തേജസ് എസ്. നമ്പൂതിരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: