കൊച്ചി: നവജാത ശിശുക്കളില്‍ ഹൃദ്രോഗ സാധ്യത നിര്‍ണയ ടെസ്റ്റായ പള്‍സോക്സിമെട്രി നിര്‍ബന്ധമാക്കിയാല്‍ കുട്ടികളില്‍ ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അഭിപ്രായപ്പെട്ടു. അമൃത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജന്മനാ ഹ്യദ്രോഗമുള്ള കുട്ടികള്‍ക്ക് ഏറ്റവും മികച്ച ഗുണകരമായ ചികിത്സ ലഭ്യമാക്കുന്നതിനെക്കുറിച്ചു ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു വിദഗ്ധര്‍.
ഇന്ത്യയില്‍ ജനിക്കുന്ന രണ്ടര ലക്ഷം കുട്ടികള്‍ ജന്മനാ ഹൃദ്രേഗികള് ആണെന്ന് പഠനം. ഇതില്‍ 95 ശതമാനം കുട്ടികള്‍ക്കും ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ വേണ്ടത്ര ചികിത്സ ലഭിക്കാത്തതില്‍ മരണപ്പെടുന്നു. ഗുരുതരമായ ഹൃദ്രോഗവുമായി ജനിക്കുന്ന കുട്ടികള്‍ക്ക് ഹൃദ്രോഗ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ പരിമിതമാണ്. എന്നാല്‍ നേരത്തെ കണ്ടു പിടിക്കാന്‍ സാധിച്ചാല്‍ മരണനിരക്കും ദീര്‍ഘകാലമായുള്ള പ്രത്യാഘാതങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.അനിത സക്സേന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പള്‍സോക്സിമെട്രി ടെസ്റ്റ് എല്ലാ ആശുപത്രികളും നടത്തേണ്ടതുണ്ട്. ഈ ടെസ്റ്റ് വഴി കുട്ടിയുടെ പള്‍സ് റേറ്റും ഓക്സിജന്റെ പരിപൂര്‍ണ്ണ അവസ്ഥയും മനസ്സിലാക്കാനും അതുവഴി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.
സര്‍ക്കാര്‍ മേഖലയിലുള്ള ആശുപത്രികള്‍ സമഗ്രമായിട്ടുള്ള ഹ്യദ്രോഗ ചികിത്സാ സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് അമൃത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ:ക്യഷ്ണകുമാര്‍ പറഞ്ഞു.
ആശുപത്രികള്‍ എക്കോകാര്‍ഡിയോഗ്രാഫിയിലൂടെ ജന്മനായുള്ള ഹ്യദ്രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരീശീലനം നേടണം. സര്ക്കാര്് മേഖലയിലുള്ള ആശുപത്രികള്‍ കാര്യക്ഷമത നേടുന്നതുവരെ സ്വകാര്യപൊതുമേഖല പങ്കാളിത്തമാത്യകകള് വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. പീഡിയാട്രിക് കാര്‍ഡിയോളജി, കാര്‍ഡിയാക് സര്‍ജറി, ഇന്റന്‍സിവ് കെയര്‍ എന്നിവയാണ് ഇതില്‍ വരേണ്ട പ്രധാന ഘടകങ്ങള്‍.
പൊതുജനങ്ങള്‍ക്കായുള്ള ഇന്‍ഷുറന്‍സ് സ്കീമുകളില്‍ ഹൃദ്രോഗത്തേയും ഉള്‍പ്പെടുത്തണം. നവജാതശിശുക്കളെ വിദഗ്ദ്ധ ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള ആംബുലന്‍സ് സംവിധാനങ്ങള്‍ പോലുള്ളവ ജനകീയമാകണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ.സുല്‍ഫിക്കര്‍ അഹമ്മദ്, ഡോ. നാഗേശ്വര്‍ റാവു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: