കാസര്‍കോട്: സംസ്ഥാനത്ത് അനധികൃത ലോഡ്ജ് വ്യവസായം വ്യാപകമാകുന്നു. നഗരങ്ങളിലുള്‍പ്പെടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും, ലോഡ്ജ് നടത്താന്‍ അനുമിതിയില്ലാത്ത ചെറു ക്വാര്‍ട്ടേഴ്സുകളും മറ്റും കേന്ദ്രീകരിച്ചാണ് ഇത് വളരുന്നത്. ഇവിടങ്ങളില്‍ താമസിക്കുന്നതാകട്ടെ മുഴുവന്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരാണ്. ഇവര്‍ ആരെന്നോ എവിടെ നിന്ന് വന്നുവെന്നോ, തൊഴില്‍ എന്തെന്നോ തുടങ്ങി ഒരു വിവരങ്ങളും ഇവയുടെ നടത്തിപ്പുകാര്‍ക്കില്ല. സുരക്ഷയെയും ബാധിക്കുന്നതാണ് ഈ പ്രശ്നമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളും വിശദീകരിക്കുന്നു.
നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളില്‍ ആ കെട്ടിടത്തിലെ തൊഴിലാളികളെന്ന വ്യാജേന താമസിപ്പിക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങി കിടക്കുന്ന കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്ത് ഇത്തരം ആളുകളെ താമസിപ്പിക്കാന്‍ ഏജന്റുമാര്‍ വരെയുണ്ട്. ഒരാള്‍ക്ക് 2000രൂപ വീതം വാങ്ങി അഞ്ച് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറികളില്‍ പത്തും അധിലധികവും ആളുകളെ താമസിപ്പിക്കുന്ന കെട്ടിടങ്ങള്‍ വരെയുണ്ട്. ഇതര സംസ്ഥാന താമസക്കാരെ ലക്ഷ്യമാക്കി കേരളത്തിലേക്ക് ലഹരി ഉത്പന്നങ്ങളുടെ വരവ് വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഇത്തരം സംഭവങ്ങളില്‍ നടപടികള്‍ സ്വീകരിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
സംസ്ഥാനത്തിന്റെ പൊതു ഖജനാവിലേക്കുള്ള വരുമാനത്തിലും വെട്ടിപ്പു നടത്തുന്ന ഈ സംവിധാനത്തിന് തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍ക്കും പങ്കാളിത്തമുണ്ട്. വീടുകള്‍ ലോഡ്ജാവശ്യങ്ങള്ക്കുപയോഗിക്കുന്നതും പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളില്‍ ആളുകള്‍ താമസിക്കുന്നതും നിയമ പ്രകാരം കുറ്റകരമാണ്. എന്നാല്‍, പരോക്ഷ വരുമാനം ഉണ്ടാക്കുന്ന ഇത്തരം ഇടപാടുകള്‍ ചൂണ്ടിക്കാണിച്ചാലും അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, പാലക്കാട്, എറണാകുളം തുടങ്ങി സംസ്ഥാനത്തെ പ്രധാന ജില്ലകളില്‍ ഈ അനധികൃത ലോഡ്ജ് വ്യവസായം വ്യാപകമാണ്. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍, പണി പൂര്‍ത്തിയാകാത്ത കെട്ടിടങ്ങള്‍ ഇവ കേന്ദ്രീകരിച്ചാണ് കൂട്ട താമസ സൗകര്യം ഒരുക്കുന്നത്. ഇവിടങ്ങളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ഒന്നും കെട്ടിടം ഉടമകളോ കെട്ടിടം കൈവശം വെച്ചിരിക്കുന്നവരോ അറിയുന്നില്ല. കൂട്ടമായി വരുന്ന ഇതര സംസ്ഥാനങ്ങള്‍ക്ക് ആളൊന്നിന് തലയെണ്ണി നിശ്ചിത തുക വീതം ഇടാക്കുകയാണ് ചെയ്യുന്നത്.
ഇവര്‍ക്ക് ആവശ്യമായ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യംപോലും ഉണ്ടാക്കാറില്ല. ഗുരുതരമായ ആരോഗ്യ പ്രശ്നം പരിസരവാസികള്‍ക്കു പോലും ഉണ്ടാക്കുന്നതാണ് ഈ സംവിധാനം.
അതിനേക്കാള്‍ ഗൗരവമുള്ളതാണ് അന്തേവാസികളുടെ കൃത്യമായറിയാനാവാത്ത പശ്ചാത്തലം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരം ആവാസ കേന്ദ്രങ്ങളില്‍ സൂക്ഷ.മമായ നീരീക്ഷണം വേണമെന്നാണ് രഹസ്യാനേ്വഷണ റിപ്പോര്‍ട്ട്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം താമസക്കാരെ ഉപയോഗിച്ച് അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത പോലും പോലീസ് സംശയിക്കുന്നു.
ഭൂരിപക്ഷം കെട്ടിട ഉടമകള്‍ക്കും അറിയില്ല . ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന സ്വന്തം സ്ഥലങ്ങളില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് കേരളത്തില്‍ ഒളിവില്‍ താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നുള്ള കാര്യമെന്നും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നാണ് സൂചന. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്ന സമയമായതിനാല്‍ സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനതൊഴിലാളികളുടെ വരവ് വര്‍ദ്ധിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ മാത്രം 2500 ഇതരസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് ഒൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഇവരുടെ എണ്ണം ഇതിലും എത്രയോ മടങ്ങാണ്.
കാസര്‍കോട് ജില്ലയിലെ കുമ്പള, ബദിയടുക്ക സീതാംഗോളി, കണ്ണൂരിലെ പുതിയതെരു, കമ്പില്‍, കക്കാട്, കണ്ണൂര്‍ നഗരം, എറണാകുളത്ത് കാക്കനാട്, കളമശ്ശേരി, ആലുവ തുടങ്ങിയ പ്രദേശങ്ങളിലാണ് അന്യ സംസ്ഥാനക്കാരെ ലക്ഷ്യമാക്കി അനധികൃത ലോഡ്ജ് വ്യവസായം പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: