പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിന് പിന്നാലെ കോന്നിയിലും സിപിഎം സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി പാളയത്തില്‍ പട. കോന്നിയില്‍ അടൂര്‍ പ്രകാശിനെതിരെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ച ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.ആര്. സനല്കുമാറിനെതിരെയാണ് നിയോജകമണ്ഡലത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 2006 ല്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.എസ്. രാജേന്ദ്രനെത്തന്നെ ഇത്തവണയും മത്സരിപ്പിക്കണമെന്നാണ് സേവ് സിപിഎം, സേവ് ഡിവൈഎഫ്ഐ എന്നീ പേരുകളില്‍ പ്രത്യേക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്.
മുന്‍ പത്തനംതിട്ട ജില്ലാ സഹകരണബാങ്ക് പ്രസിഡന്റായിരുന്ന സനല്‍കുമാര്‍ തിരുവല്ല സ്വദേശിയാണ്. കോന്നി നിയോജകമണ്ഡലത്തിന് പുറത്തുള്ള ആളെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്നും, നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയ അടൂര്‍ പ്രകാശിനുള്ള ഉപകാരമോ സനല്‍ എന്ന സ്ഥാനാര്‍ത്ഥി എന്നിങ്ങനെ പോകുന്നു പോസ്റ്ററുകളിലെ വാചകങ്ങള്‍. കോന്നി നിയോജകമണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മണ്ണാറക്കുളഞ്ഞി, മൈലപ്ര പ്രദേശങ്ങളില്‍ എം.എസ്. രാജേന്ദ്രന്റെ ചിത്രം ആലേഖനം ചെയ്ത ഫഌക്സ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിക്കുവേണ്ടി പണിയെടുക്കാന്‍ ഞങ്ങളെ കിട്ടില്ലെന്ന പ്രഖ്യാപനമാണ് ഫഌക്സ് ബോര്‍ഡുകളിലുള്ളത്.
കോന്നിയില്‍ മന്ത്രി അടൂര്‍ പ്രകാശിനെ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ ജില്ലാ നേതൃത്വം രഹസ്യനീക്കം നടത്തുന്നതായി സിപിഎമ്മിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനെ പ്രതിക്കൂട്ടിലാക്കിയാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിന്റെ ഭൂരിപക്ഷം ഗണ്യമായി കുറച്ച് ഏഴായിരം ആക്കുവാന് കഴിഞ്ഞ എം.എസ്. രാജേന്ദ്രനെ ഒഴിവാക്കി പുതുമുഖമായ അഡ്വ.സനല്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് അടൂര്‍പ്രകാശിന് സഹായകരമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.
ആറന്മുളയില് ന്യൂനപക്ഷ പ്രീണനത്തിനായി ഓര്‍ത്തഡോക്സ് സഭാസെക്രട്ടറിയുടെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ വീണാജോര്‍ജ്ജിനെ സ്ഥാനാര്ത്ഥിയാക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യാപക പ്രതിഷേധമാണുയര്‍ത്തിയത്. പോസ്റ്റര്‍ പ്രചാരണത്തിന് പുറമേ പ്രതിഷേധ പ്രകടനങ്ങളും നടത്തിയത് സിപിഎം ജില്ലാ നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കോന്നിയിലും പ്രതിഷേധം ശക്തമായതോടെ പാര്‍ട്ടി ജില്ലാ നേതൃത്വം കടുത്ത പ്രതിസന്ധിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: