ആലപ്പുഴ: ജില്ലയിലെ സിപിഎമ്മില്‍ നിയമസഭാ സീറ്റിനെ ചെല്ലിയുണ്ടായ ഭിന്നതയും, വിഭാഗീയതയും പാര്‍ട്ടിയിലെ ജാതിപ്പോര് ശക്തമാക്കി. ഈഴവ സമുദായത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥിയുടെ നിര്‍ണയം മാത്രം സിപിഎം ഔദ്യോഗികപക്ഷം വിവാദമാക്കിയത് ആസുത്രിതമാണെന്ന് വരെ ചില നേതാക്കള്‍ ജില്ലാസെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രതികരിച്ചു. വിഎസ് പക്ഷത്തെ പ്രമുഖ വനിതാ നേതാവാണ് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്.
ജാതിയും, മതവും മാനദ്ണ്ഡമാക്കി സീറ്റ് നിര്‍ണയം നടത്തിയവര്‍ക്ക് പാര്‍ട്ടിയുടെ അടിസ്ഥാന ജനവിഭാഗത്തിന് പ്രാതിനിധ്യം നല്കുന്നതില് മാത്രം ഐക്യകണ്ഠേന തീരുമാനമെടുക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല എന്നും ചേദ്യം ഉയരുന്നു. ഔദ്യോഗിക പക്ഷം, വിഎസ് അനുകൂലികളെ ഒതുക്കാന്‍ നടത്തുന്ന നീക്കമാണ് ഒടുവില്‍ ജാതി അടിസ്ഥാനത്തിലുള്ള വിഭാഗീയത രൂക്ഷമാക്കിയത്. വിഎസിന്റെ ശക്തരായ അനുഭാവികളായ സി.കെ.സദാശിവന്, സി.എസ്.സുജാത എന്നിവര്‍ക്ക് സീറ്റ് നിഷേധിക്കാനുള്ള കരുനീക്കങ്ങള്‍ അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സി. കെ. സദാശിവനൊപ്പം സീറ്റ് നിഷേധിക്കപ്പെടുമെന്ന് പ്രചരിച്ചിരുന്ന സിറ്റിങ് എംഎല്‍എയ്ക്ക് ഒടുവില്‍ സീറ്റ് ഉറപ്പിക്കനായത് സംഘടിത മതന്യൂനപക്ഷം പിണങ്ങുമെന്നതിനാലാണ്.
സീറ്റുകള്‍ വീതം വെച്ചപ്പോള്‍ കായംകുളവും ചെങ്ങന്നൂരും മാത്രമാണ് തര്‍ക്കവിഷയമായത്. ചെങ്ങന്നൂരില്‍ സീറ്റ് ഉറപ്പിച്ച് കാലങ്ങളായി പ്രവര്‍ത്തനം തുടങ്ങിയിരുന്ന ജില്ലാ സെക്രട്ടറി സജിചെറിയാന് മത്സരിക്കാനുള്ള അനുവാദം സംസ്ഥാന സെക്രട്ടറിയേറ്റ് നിഷേധിച്ചതാണ് പ്രശ്നമായത്. പകരം ഇവിടെ സീറ്റ് പ്രതീക്ഷിച്ച സി. എസ്. സുജാതയ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് വിഎസ് പക്ഷത്ത് നിലയുറപ്പിച്ചുവെന്ന ഒറ്റക്കാരണത്താലാണ്.
സദാശിവന് സീറ്റ് നിഷേധിച്ചതോടെ ഈഴവ സ്ഥാനാര്‍ത്ഥി ഇല്ലെന്ന അവസ്ഥയായി. ഇത് മറികടക്കാന്‍ ഈഴവ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള അന്വേഷണമായി, ഒടുവില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനിയെ മത്സരിപ്പിക്കാന്‍ ശ്രമിച്ചതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു. തുടര്‍ന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരിയെ പരിഗണിച്ചെങ്കിലും അതും രൂക്ഷമായ അഭിപ്രായവ്യത്യാസത്തിന് കളമൊരുക്കി.
നേതൃത്വത്തിന്റെ പിടിവാശി കാരണം മുമ്പ് എങ്ങും ഉണ്ടായിട്ടില്ലാത്ത വിധം രൂക്ഷമായ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് പാര്‍ട്ടിയിലെ വിഭാഗീയത ജാതി, മതാടിസ്ഥാനത്തിലാകുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് കായംകുളത്തും ചെങ്ങന്നൂരും പോസ്റ്ററുകളിലൂടെ പ്രതികരിച്ചത്. ഒടുവില്‍ മുന്‍ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിന്റെ പേരും പരിഗണനയ്ക്ക് വന്നിട്ടുണ്ട്. സേവ് സിപിഎം, സിപിഎം അനുഭാവികള്‍, എല്‍ഡിഎഫ് എന്നീ പേരുകളിലാണ് നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജില്ലയില്‍ ജി.സുധാകരനും തോമസ്ഐസക്കിനും, എ. എം. ആരീഫിനും മത്സരിക്കാന്‍ ഇളവ് നല്കാമെങ്കില് സി.കെ.സദാശിവന് എന്തുകൊണ്ട് ഇളവ് നല്‍കുന്നില്ലെന്നതാണ് ഇവരുടെ ചോദ്യം.
നേതൃത്വത്തിന്റെ വിശദീകരണങ്ങളില്‍ അണികള്‍ക്ക് തൃപ്തിയില്ല. സിപിഎമ്മില്‍ ഇപ്പോഴുണ്ടായ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ അടിയൊഴുക്കുകള്ക്കിടയാക്കുമെന്ന് ഉറപ്പാണ്. വിഎസ് പക്ഷമാകട്ടെ പ്രശ്നം ജാതിപരമാണെന്ന് ഉയര്‍ത്തിക്കാട്ടാനും ശ്രമം നടത്തുന്നു. എസ്എന്‍ഡിപിക്കും. എസ്എന്‍ഡിപി നേതൃത്വത്തിനുമെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയും, പാവപ്പെട്ട ഈഴവ കുടുംബങ്ങളെ ദാരിദ്രത്തില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്ത മൈക്രോഫിനാന്‍സ് പദ്ധതിയെ തകര്‍ക്കാനും ശ്രമിച്ച സിപിഎം നേതൃത്വം ഇപ്പോള്‍ പാര്‍ട്ടിയുടെ അടിസ്ഥാന ജനവിഭാഗത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരിലും അപമാനിച്ചെന്നാണ് വിമര്‍ശനം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: