ബെംഗളൂരു: ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട രണ്ട് ടീമുകള്‍ ഇന്ന് രണ്ടാം അങ്കത്തിന് ഇറങ്ങുന്നു. ഗ്രൂപ്പ് രണ്ടില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ട ബംഗ്ലാദേശും ന്യൂസിലാന്‍ഡിനോട് കീഴടങ്ങിയ ഓസ്ട്രേലിയയുമാണ് ഇന്ന് അങ്കത്തട്ടില്‍.
സൂപ്പര്‍ പത്തിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് 55 റണ്‍സിനാണ് ബംഗ്ലാദേശ് പരാജയപ്പെട്ടത്. അതിന് പിന്നാലെ ബൗളിങ് ആക്ഷനില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പേസര്‍ തസ്കിന് അഹമ്മദിനും സ്പിന്നര്‍ അരാഫത്ത് സണ്ണിക്കും വിലക്കേര്‍പ്പെടുത്തിയതും ബംഗ്ലാ കടുവകള്‍ക്ക് തിരിച്ചടിയായി. ഇരുവര്‍ക്കും ഇന്ന് കളിക്കാന്‍ ഇറങ്ങാന്‍ കഴിയാത്തത് ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഇരുവര്‍ക്കും പകരമായി ഇടംകയ്യന്‍ സ്പിന്നര്‍ സഖ്ലെയിന് സജിബ്, ഓള്‍റൗണ്ടര്‍ ഷുവഗാത്ത ഹോം എന്നിവരെ ടീമിലെടുത്തിട്ടുണ്ടെങ്കിലും ഇന്ന് കളിക്കാനിറങ്ങുമോ എന്ന കാര്യം ഉറപ്പില്ല. ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ, അല്‍ അമിന്‍ ഹൊസൈന്‍ എന്നിവര്‍ക്കൊപ്പം അബു ഹൈദര്‍, നാസിര്‍ ഹൊസൈന്‍ എന്നിവരായിരിക്കും പന്തെറിയാന്‍ ഇറങ്ങുക എന്നാണ് കരുതുന്നത്.
സമീപകാലത്ത് മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും പാക്കിസ്ഥാനെതിരെ ആ മികവ് പ്രകടിപ്പിക്കാന്‍ കഴിയാതിരുന്നതാണ് ബംഗ്ലാ കടുവകള്‍ക്ക് തിരിച്ചടിയായത്.
പാക്കിസ്ഥാനെതിരൊയ മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന ഷക്കിബ് അല്‍ ഹസ്സനാണ് അവരുടെ വജ്രായുധം. തമിം ഇഖ്ബാലും സാബിര്‍ റഹ്മാനും മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ട സൗമ്യ സര്‍ക്കാര്‍, മുഹമ്മദുള്ള എന്നിവരും അവസരത്തിനൊത്തുയര്‍ന്നാല്‍ കംഗാരുക്കള്‍ക്ക് കനത്ത വെല്ലുവിളി ഉയരുമെന്ന് ഉറപ്പ്.
മറുവശത്ത് ന്യൂസിലാന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതിന്റെ നിരാശയിലാണ് ഓസ്ട്രേലിയ.
മുന്‍നിര ബാറ്റ്സ്മാന്മാര്മികച്ച പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ടതാണ് ന്യൂസിലാന്‍ഡിനെതിരായ കളിയില്‍ തിരിച്ചടിയായത്. ഉസ്മാന് കവാജയും മാക്സ്വെല്ലും മിച്ചല്‍ മാര്‍ഷുമാണ് ന്യൂസിലാന്‍ഡിനെതിരെ അല്പമെങ്കിലും തിളങ്ങിയത്. ക്യാപ്റ്റന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ഏറെ നാളുകള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ഷെയ്ന് വാടസണും നിറം മങ്ങിയതും കംഗാരുക്കള്‍ക്ക് കനത്ത തിരിച്ചടിയായി. വമ്പന്‍ അട്ടിമറിക്ക് പേരുകേട്ടവരാണ് ബംഗ്ലാദേശുകാര്‍ എന്നതിനാല്‍ ഓസീസ് താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നില്ലെങ്കില്‍ അവരുടെ കാര്യം കഷ്ടത്തിലാകും.
ബാറ്റ്സ്മാന്മാരെ അപേക്ഷിച്ച് ബൗളര്‍മാര്‍ മികവു കാണിക്കുന്നുണ്ട്. കള്‍ട്ടര്‍ നീല്‍, ഫോക്നര്‍, ആഡം സാംപ, ഷെയ്ന് വാട്സണ്, മാക്സ്വെല്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ന്യൂസിലാന്‍ഡിനെതിരെ ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞിരുന്നു. എന്തായാലും മുന്നോട്ടുള്ള പ്രയാണത്തിന് ഇരുടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ മികച്ച പോരാട്ടം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: