പൊന്നാനി (മലപ്പുറം): അയിരൂര്‍ പുന്നുള്ളി ശ്രീഭദ്രകാളി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം. ക്ഷേത്രത്തിലെ കൊടിമരവും കല്‍വിളക്കും സിപിഎമ്മുകാര്‍ അടിച്ചുതകര്‍ത്തു. ക്ഷേത്രം ഭാരവാഹികളും ഏതാനും നാട്ടുകാരും മാത്രമാണ് ആ സമയം ക്ഷേത്രത്തിലുണ്ടായിരുന്നത്.
വടിവാള്‍ ഉപയോഗിച്ച് കണ്ണില്‍ കണ്ടവരെയൊക്കെ വെട്ടാനും അക്രമികള്‍ ശ്രമിച്ചു.
നിരവധി ഭക്തജനങ്ങള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കാലിന് വെട്ടേറ്റ അയിരൂര്‍ സ്വദേശി താമരശ്ശേരി സതീഷിന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ നാല് സിപിഎമ്മുകാരെ പോലീസ് അറസ്റ്റ് ചെയ്തു. ഷംനാദ്(20), മന്‍സൂര്‍ അലി(21), ഷംസീര്‍(20) മിന്‍ഹാ(20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിലേക്ക് സിപിഎം പ്രവര്‍ത്തകരായ മുജീബ്, ഷിബു എന്നിവര്‍ ബൈക്ക് ഓടിച്ചുകയറ്റിയിരുന്നു.
ആളുകള്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടു. നാട്ടുകാരുമായി വാക്കേറ്റം നടക്കുന്നതിനിടെ മുജീബ് തന്റെ ബാഗില്‍ നിന്നും വടിവാളെടുത്ത് ഭീഷണി മുഴക്കി. കൂടുതല്‍ ആളുകള്‍ ഇടപെട്ടതോടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. മുജീബ് രക്ഷപ്പെട്ടെങ്കിലും ഷിബുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
ആഘോഷങ്ങളൊക്കെ കഴിഞ്ഞതിന് ശേഷം 30 ഓളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ശ്രമം എന്തുവിലകൊടുത്തും തടയുമെന്നും ഹൈന്ദവ സംഘടനാ നേതാക്കള്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: