കണ്ണൂര്‍: വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ക്കെതിരെ നിയമ വിഭാഗം വിദ്യാര്‍ത്ഥികള്‍ നിയമ നടപടിക്ക്. തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് കേന്ദ്രത്തില്‍ ബിഎ എല്‍എല്‍ബി കോഴസ് പത്താം സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയ ~ഒരുവിഭാഗം വിദ്യാര്‍ത്ഥികളാണ് നിയമ നടപടിയുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍വ്വകലാശാലയുടെ പത്താം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി റെഗുലര്‍ പീക്ഷയെഴുതാന് ഹാജറില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ സാധിക്കാഞ്ഞതിനാല്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷയെഴുതാന്‍ കോടതിയുടെ അനുമതി ലഭിക്കുകയും പരീക്ഷ എഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഫലം പ്രഖാപിച്ചപ്പോള്‍ ഇപ്രകാരം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ ഫലം യൂണിവേഴ്സിറ്റി അധികൃതര്‍ തടഞ്ഞുവെച്ചു. യൂണിവേഴ്സിറ്റിയെ സമീപിച്ചപ്പോള്‍ അനുകൂല നടപടിയുണ്ടാക്കാത്തതിനെ തുടര്‍ന്ന് വീണ്ടും കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് ലഭിക്കുകയും ചെയ്തു. ഉത്തരവുമായി വിസിയേയും രജിസ്ട്രാറേയും സമീപിച്ചെങ്കിലും പരീക്ഷാ കണ്‍ട്രോളറാണ് ഫലം പ്രസിദ്ധീകരിക്കേണ്ട അധികാരിയെന്ന് വ്യക്തമാക്കുകയാണുണ്ടായത്. എന്നാല്‍ തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോളറെ സമീപിച്ചപ്പോള്‍ കോടതി വിധിയേപ്പോലും അപമാനിക്കുന്ന തരത്തിലുളള പ്രതികരണങ്ങളാണ് ഉണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കോടതിയല്ല, ആര് പറഞ്ഞാലും പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ സാധ്യമല്ലെന്നും വേണമെങ്കില്‍ കണ്ടെന്റ് ഓഫ് കോര്‍ട്ട് ഫയല്‍ ചെയ്തോളുവെന്നും പരീക്ഷാ കണ്ട്രോളര് പറഞ്ഞു. തുടര്‍ന്ന് സപ്ലിമെന്ററി എഴുതാന്‍ അനുമതിക്കായി കോടതിയെ സമീപിച്ച ഘട്ടത്തില്‍ നിയമനടപടി ഭയന്ന് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തുടര്‍ന്ന് സപ്ലിമെന്റി പരീക്ഷയെഴുതാനായി അപേക്ഷ നല്കി. എന്നാല്‍ പരീക്ഷാ കണ്ട്രോളര് വിദ്യാര്‍ത്ഥികളെ പരീക്ഷയെഴഉതാന് അനുവദിച്ചില്ല. വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അതിനെ ചോദ്യം ചെയ്തതിലുളള വിരോധമാണ് തങ്ങളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കാന്‍ കാരണമെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഫീസടച്ച് അപേക്ഷ സ്വീകരിക്കുകയും ചെയ്ത ശേഷം താല്‍ക്കാലികമായി പരീക്ഷ എഴുതുന്നതില്‍ നിന്നും തടഞ്ഞ പരീക്ഷാ കണ്‍ട്രോളര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരീക്ഷയെഴുതുന്നതിന് തങ്ങള്‍ക്ക് അവസരമൊരുക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകാനുളള ഒരുക്കത്തിലാണ് അവസരം നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: