കൊച്ചി: അധികാരത്തിലേറുന്നവരുടെ ഭാഷ ആധിപത്യത്തിന്റേതാകരുതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിനയത്തോടും എളിമയോടുമുള്ള ശുശ്രൂഷയായി അധികാരത്തെ കാണുകയാണു ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ആധിപത്യം സ്ഥാപിക്കാന്‍ അധികാരത്തെ ഉപയോഗിക്കുന്നവരുടെ കാര്യത്തില്‍ കരുതല്‍ വേണം. കുതിരപ്പുറത്തേറി വന്ന് ആധിപത്യം സ്ഥാപിക്കാനല്ല, കഴുതപ്പുറത്തേറി വന്ന ക്രിസ്തുവിനെപ്പോലെ വിനീതവിധേയനാകാനാണ് ഓശാനനാള് ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസിലാണു ഓശാന ഞായറിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. കുരുത്തോല വെഞ്ചരിപ്പിനെത്തുടര്ന്നു ബസിലിക്കയിലേക്കു പ്രദക്ഷിണത്തിലും മറ്റു ശുശ്രൂഷകളിലും ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. അതിരൂപത പ്രോ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റിയന് വടക്കുംപാടന്‍, ബസിലിക്ക വികാരി റവ.ഡോ. ജോസ് പുതിയേടത്ത്, ഫാ. ജോസഫ് കുഞ്ചരത്ത്, ഫാ. വര്‍ഗീസ് മൂഞ്ഞേലി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: