വിളപ്പില്‍ശാല: പ്രകൃതി രമണീയതയുടെ മടിത്തട്ടിലാണ് അരുവിക്കര മണ്ഡലം. അരുവിക്കരയുടെ ടൂറിസം സാധ്യതകള്‍ക്ക് എന്നും വിലങ്ങുതടിയായി മാറുന്നത് ഭരണക്കാരുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ്. കഴിഞ്ഞ മുപ്പതുവര്‍ഷമായി അരുവിക്കരയുടെ വികസന സ്വപ്നങ്ങള്‍ പൂവണിയിക്കുമെന്ന് പ്രഖ്യാപിച്ച് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് കോണ്‍ഗ്രസ് പ്രതിനിധികളാണ്. ജി. കാര്ത്തികേയന് മരണംവരെ അരുവിക്കരയുടെ എംഎല്‍എ ആയി. അദ്ദേഹത്തിന്റെ മരണശേഷം കഴിഞ്ഞവര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ മകന് കെ.എസ്. ശബരിനാഥന് അരുവിക്കരയില്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രഖ്യാപനങ്ങളുടെ പെരുമഴക്കാലം സൃഷ്ടിച്ചതൊഴിച്ചാല്‍ അരുവിക്കര ഇപ്പോഴും വികസനത്തില്‍ മറ്റേത് മണ്ഡലത്തെക്കാളും പുറകിലാണ്.
അരുവിക്കരയിലേയും സമീപ മണ്ഡലങ്ങളിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം ഡെസ്റ്റിനേഷന്‍ 2012ല്‍ പ്രഖ്യാപിക്കപ്പെട്ടു. കാപ്പുകാട് വനമേഖലയെ ഡെസ്റ്റിനേഷന്‍ സെന്ററാക്കുമെന്നും അന്നത്തെ ടൂറിസം മന്ത്രി കെ.ബി. ഗണേഷ്കുമാര് പ്രഖ്യാപിച്ചു. പക്ഷിസങ്കേതം, സ്നേക്ക് പാര്‍ക്ക്, ജലയാത്ര ആനസവാരി, കുതിര സവാരി, ട്രക്കിംഗ്, സ്വിമ്മിംഗ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സ്വപ്ന പദ്ധതികളായിരുന്നു അരുവിക്കരക്കാര്‍ക്ക് നല്‍കിയത്. വനമേഖലയെയും തീരമേഖലലേയും ബന്ധിപ്പിക്കുന്ന ജലപാതയും പ്രഖ്യാപിക്കപ്പെട്ടു. അരുവിക്കര മണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ പൊന്മുടി, അരുവിക്കര ഡാം, പേപ്പാറ ഡാം, കാപ്പുകാട് ആന പുനരധിവാസകേന്ദ്രം എന്നിവയെ കോവളം തീരവുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് മണ്ഡലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജില്ലയിലെ മറ്റൊരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായ നെയ്യാര്‍ഡാമും പദ്ധതിയുടെ ഭാഗമാകുമെന്ന് അധികൃതര്‍ അരുവിക്കരക്കാര്‍ക്ക് ഉറപ്പുനല്‍കി. അരുവിക്കര സഞ്ചാരികളുടെ പറുദീസയാകുമെന്നും നാട് വികസനത്തിന്റെ നെറുകയിലെത്തുമെന്നും പ്രചരിപ്പിക്കപ്പെട്ടു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അരുവിക്കരയുടെ തലവര തെളിഞ്ഞുകണ്ടില്ല.
സാഹസിക വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതകള്‍ മലര്‍ക്കെ തുറക്കുമെന്ന് പറഞ്ഞ് അടുത്തിടെ അരകോടിയോളം രൂപ ധൂര്‍ത്തടിച്ച് കോട്ടൂര്‍ പാങ്കാവില്‍ മൗണ്ടന്‍ സൈക്ലിംഗ് മത്സരം സംഘടിപ്പിക്കപ്പെട്ടു. ആദിവാസിമേഖലയിലെ പട്ടിണി കോലങ്ങള്‍ക്ക് വിശപ്പകറ്റാന്‍ ഒരുനേരത്തെ ഭക്ഷണത്തിന് വഴിയൊരുക്കാത്ത എംഎല്‍എയും കൂട്ടരും മൗണ്ടന്‍ സൈക്ലിംഗുമായി എത്തിയപ്പോള്‍ കാടിന്റെ മക്കള്‍ കാര്‍ക്കിച്ചുതുപ്പുകയായിരുന്നു. വനവാസി ഊരൂകളില്‍ മുഖ്യമന്ത്രിയുടെയും എംഎല്‍എയുടെയും ചിത്രം പതിച്ച ഫ്ളക്സുകള്‍ നിരത്തി മൗണ്ടന്‍ സൈക്ലിംഗ് മാമാങ്കം നടത്തിയവര്‍ പ്രഖ്യാപിച്ച ടൂറിസം ഡെസ്റ്റിനേഷന്‍ എവിടെ എന്ന കോളനിവാസികളുടെ ചോദ്യത്തിനു മുന്നില്‍ പതറിപ്പോയി. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ കപ്പയും മുളക് ചമ്മന്തിയും കഴിക്കാന്‍ എത്തുന്നവര്‍ വോട്ടുതട്ടിയെടുത്തുകഴിഞ്ഞാല് തങ്ങളെ മറക്കുകയാണ് പതിവെന്ന് ഇവര്‍ പരിതപിക്കുന്നു.
നഗരത്തിലെ പത്തുലക്ഷത്തോളം ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന അരുവിക്കര ശുദ്ധജല പ്ലാന്റ് മാലിന്യങ്ങളുടെ പിടിയിലമര്‍ന്നപ്പോഴും സ്ഥലം എംഎല്‍എയ്ക്ക് മൗനമായിരുന്നു. ജനങ്ങളുടെ പ്രതിഷേധം അതിരുകടക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ജലസംഭരണിയിലെ ആമ്പലും പായലും അടക്കമുള്ള കുറച്ച് മാലിന്യങ്ങള്‍ കരയ്ക്ക് കയറ്റി ഒന്നാംഘട്ടം മാലിന്യ നിര്‍മ്മാര്‍ജനം എന്ന് വീമ്പിളക്കി എംഎല്‍എ സ്ഥലം വിട്ടു. ശുചീകരിച്ചപ്പോഴുണ്ടായിരുന്നതിന്റെ പതിന്മടങ്ങ് മാലിന്യമാണ് ഇപ്പോഴും ജില്ലയിലെ പ്രധാന കുടിവെള്ള സംഭരണിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: