ആലപ്പുഴ: നെല്ലുസംഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് പതിവ് അനാസ്ഥ. പുഞ്ചകൃഷി ചെയ്ത കര്‍ഷകര്‍ നെല്ലുവില ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കണം. പുഞ്ചക്കൃഷി വിളവെടുപ്പ് തുടങ്ങി ഒരുമാസം പിന്നിടുമ്പോള്‍ ആലപ്പുഴ ജില്ലയില്‍ മാത്രം 15 കോടിയോളം രൂപയാണ് നെല്ലുവില ഇനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. തെരഞ്ഞെടുപ്പ് തിരക്കായതിനാല്‍ സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ല.
കിലോയ്ക്ക് 21.50 രൂപ പ്രകാരം നെല്ലു സംഭരിക്കുന്നതില്‍ 14.10 രൂപയും കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. ബാക്കി 7.40 രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ നെല്ല് ഏറ്റെടുത്ത കര്‍ഷകരുടെ അക്കൗണ്ടില്‍ കേന്ദ്ര വിഹിതം ലഭിച്ചുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരാകട്ടെ ബാക്കിപണം നല്കാന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
പുഞ്ചകൃഷിക്ക് സംഭരിക്കുന്ന നെല്ലിന്റെ വില രണ്ടാഴ്ചയ്ക്കകം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമാണ് ഇതോടെ പാഴ്വാക്കായത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഇതുതന്നെയാണ് ദുരവസ്ഥ. അടുത്ത കൃഷി തുടങ്ങിയാലും കഴിഞ്ഞ കൃഷിക്ക് സംഭരിച്ച നെല്ലുവില ലഭിക്കാറില്ല. സംസ്ഥാന സര്‍ക്കാര്‍ തുക നല്‍കാത്തതിനാലാണ് നെല്ലുവില പൂര്‍ണമായും നല്കാന് കഴിയാത്തതെന്ന് സപ്ലൈകോയും വ്യക്തമാക്കി. മുന്‍കൃഷി സീസണില്‍ സംഭരിച്ച നെല്ലിന്റെ വില പോലും സപ്ലൈകോയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കുടിശിഖയാണ്.
മെയ് അവസാനത്തോടെ മാത്രമാണ് കുട്ടനാട്ടിലടക്കം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പുഞ്ചക്കൊയ്ത്ത് പൂര്ത്തിയാകുകയൂള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ നെല്ലുവില പൂര്‍ണമായും ലഭിക്കാന്‍ കര്‍ഷകര്‍ മാസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടിവരും.
കൂടാതെ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിലും സര്‍ക്കാര്‍ വീഴ്ചവരുത്തി. 2013- 14 സീസണ് മുതലള്ള നഷ്ടപരിഹാരത്തുക കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. ഇനി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങളെടുക്കും.
സര്‍ക്കാര്‍ അവഗണന മാത്രമല്ല കാലാവസ്ഥാ വ്യതിയാനവും കര്‍ഷകരെ ചതിച്ചു. കടുത്ത വേനലും, വേനല്‍ മഴയുടെ കുറവും വിളവിനെ ബാധിച്ചു. ഇത്തവണ പ്രതീക്ഷിച്ച വിളവ് ലഭിക്കാനിടയില്ലെന്നാണ് ഇതുവരെയുള്ള സംഭരണത്തിന്റെ തോത് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: