ശ്രീകാര്യം: കൊച്ചുകുട്ടികളുടെ ജീവന് ഭീഷണിയായി തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള ഇടവക്കോട് വാര്‍ഡിലെ വിനായക നഗറില്‍ സ്ഥിതി ചെയ്യുന്ന അംഗന്‍വാടി. അര നൂറ്റാണ്ട് പഴക്കം ചെന്ന നിലംപൊത്താറായ കെട്ടിടത്തിന്റെ ഭിത്തികള്‍ ഇളകി വീഴുന്ന അവസ്ഥയിലാണ്. വിനായക നഗറിലെ എ.ഡബ്ല്യൂ 107-ാം നമ്പര്‍ അംഗന്‍വാടി കെട്ടിടമാണ് നിലം പൊത്താറായ നിലയില്‍ അധികൃതരുടെ കനിവ് തേടുന്നത്. ഇടവക്കോട് വിനായക നഗര്‍ കരിമ്പൂക്കോണം എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന പന്ത്രണ്ടോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗം ഇളകി വീഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മുകളിലെ കോണ്‍ക്രീറ്റ് പാളി ഇളകി വീണ് വാര്‍ത്തിരിക്കുന്ന കമ്പികള്‍ പുറത്ത് കാണത്തക്ക നിലയിലാണ്. ഭൂരിഭാഗവും ചുവരുകളും ഇളകിയിരിക്കുന്നു. ഏതു നിമിഷവും വിലം പൊത്താവുന്ന അവസ്ഥയിലുള്ള ഈ കെട്ടിടത്തില്‍ ഒരു അറ്റകുറ്റപണികളും നടത്താതെ കുട്ടികളെ ഇരുത്തുന്ന അധികൃതരുടെ നിലപാടില്‍ നാട്ടുകാരും ആശങ്കയിലാണ്.
ചോര്‍ന്ന് ഒലിക്കുന്ന ഈ അംഗന്‍വാടി മഴക്കാലത്ത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പേടി സ്വപ്നമായിരിക്കുകയാണ്. നിര്‍ദ്ദനരായ കുടുംബത്തിലെ കുട്ടികളാണ് കൂടുതലായും ഈ അംഗന്‍വാടിയെ ആശ്രയിക്കുന്നത്. ഒരു മാസം മുമ്പ് അംഗന്‍വാടി കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് ആയയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ഈ സമയം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.
ഇരുപതു വര്‍ഷം മുമ്പ് അംഗന്‍വാടി കെട്ടിടത്തില്‍ ഇടിമിന്നലേറ്റ് കുറച്ച് ഭാഗം തകര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും അതുപോലും ശരിയാക്കുവാന്‍ അധികൃതര്‍ തയ്യാറായില്ല. വിനായക നഗറില്‍ പ്രവര്‍ത്തിക്കുന്ന ഈ അംഗന്‍വാടിയെ അധികൃതര്‍ അവഗണിക്കുന്നതിന്റെ കാരണം എന്തെന്ന്് നാട്ടുകാര്‍ക്ക് വ്യക്തമല്ല. അംഗന്‍വാടി കെട്ടിടത്തിന്റെ ദുരവസ്ഥ കാട്ടി നാട്ടുകാര്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല. പൊളിഞ്ഞ് വീഴാറായ അംഗന്‍വാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ച് നല്‍കണമെന്നും ഇല്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബിജെപി ഇടവക്കോട് വാര്‍ഡ് കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: