കൊച്ചി: ലോകത്തിന് ഭാരതത്തിന്റെ അതുല്യസംഭാവനയായ യോഗ ബിലീവേഴ്സ് ചര്‍ച്ചിനും സ്ഥാപകനായ കെ.പി.യോഹന്നാനും പൈശാചികം. യോഹന്നാന് എഴുതിയ ‘റവല്യൂഷന് ഇന്‍ വേള്‍ഡ് മിഷന്‍സ്’ എന്ന പുസ്തകത്തിലാണ് ‘യോഗ’യെയും, അമേരിക്കയിലും മറ്റും യോഗ പരിശീലിക്കുന്നതിനെയും അതിശക്തമായി അപലപിക്കുന്നത്.
തെക്കെ അമേരിക്കയില്‍ സുവിശേഷകനായി ചെന്ന കെ.പി.യോഹന്നാന് താമസിച്ചത് ഒരു മോട്ടല്‍ റൂമിലാണ്. മുറിയില്‍ അല്‍പ്പനേരം വിശ്രമത്തിനായി ചെലവഴിച്ചതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പുസ്തകത്തിന്റെ പതിനഞ്ചാം അധ്യായം തുടങ്ങുന്നത്.
”ഇരിപ്പിടത്തിലിരുന്നശേഷം ഞാന്‍ മുറിയിലെ വമ്പന്‍ ടിവി ഓണ്‍ ചെയ്തു. അമേരിക്കയില്‍ ഞാന്‍ കണ്ട മറ്റെന്തിനെക്കാളും ടിവി സ്ക്രീനില്‍ തെളിഞ്ഞ ദൃശ്യം എന്നെ ഞെട്ടിച്ചു. ആകര്‍ഷകമായി വേഷംധരിച്ച ഒരു യുവതി പത്മാസനത്തിലിരുന്ന് യോഗ പഠിപ്പിക്കുന്നു. ഈ പൗരസ്ത്യമതാനുഷ്ഠാനത്തിന്റെ ശ്വസനക്രിയകളെയും മറ്റ് വ്യായാമങ്ങളെയും അവള് പ്രശംസിക്കുന്നത് ഞാന്‍ ഭീതിയോടും ആശ്ചര്യത്തോടും കൂടിയാണ് കണ്ടത്.
ഭൂതാത്മാക്കളെ ആവാഹിക്കുന്നതിനായി മനസ്സും ശരീരവും തുറക്കാന്‍ മാത്രമുള്ള തന്ത്രമാണ് യോഗ എന്ന കാര്യം ഈ യുവതിയുടെ പ്രേക്ഷകര്‍ അറിയുന്നില്ല” എന്നാണ് യോഹന്നാന് പുസ്തകത്തിന്റെ 137-ാം പേജില്‍ എഴുതിയിട്ടുള്ളത്.
അന്ധകാരത്തിന്റെ ശക്തികള്‍ നിറഞ്ഞ രാജ്യമാണ് ഭാരതമെന്നും യോഹന്നാന് തുടര്‍ന്നു വിമര്‍ശിക്കുന്നു. ”ഇത് നിര്‍ദോഷമായ മറ്റൊരു വ്യായാമ പ്രദര്‍ശനമാണെന്ന് ബോഡിസ്യൂട്ട് ധരിച്ച, പിഎച്ച്ഡി ബിരുദമുള്ള ഈ അമേരിക്കന്‍ യോഗിനി പറയുന്നത് വളരെയധികം പ്രേക്ഷകര്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാണ്.
നൂറുകണക്കിന് പൗരസ്ത്യമതങ്ങള് ശാസ്ത്രീയമെന്ന വ്യാജേന അമേരിക്കയിലും കാനഡയിലും സ്വന്തം നിലയ്ക്ക് വിറ്റഴിക്കപ്പെടുകയാണെന്ന് അന്ധകാരത്തിന്റെ ശക്തികള്‍ നിറഞ്ഞ ഈ രാഷ്ട്രങ്ങളില്‍ ജനിച്ചുവളര്‍ന്ന നമ്മളില്പ്പെട്ടവര്ക്കറിയാം” എന്നാണ് ‘യഥാര്‍ത്ഥ പ്രതിഃ ആത്മീയ അന്ധകാരം’ എന്ന അധ്യായത്തില്‍ യോഹന്നാന് പറയുന്നത്.
1986 ലാണ് ‘റവല്യൂഷന് ഇന്‍ വേള്‍ഡ് മിഷന്‍സ്’ എന്ന പുസ്തകം ഗോസ്പല്‍ ഫോര്‍ ഏഷ്യ പ്രസിദ്ധീകരിച്ചത്. ഇതിനകം 30 പതിപ്പുകളിലായി 20 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞുവെന്നാണ് പറയപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെത്തുടര്‍ന്ന് ഐക്യരാഷ്ട്രസഭയിലെ 170 രാജ്യങ്ങള്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി അംഗീകരിക്കുകയുണ്ടായി. ഇതിലേറെ രാജ്യങ്ങള്‍ കഴിഞ്ഞവര്‍ഷം ഈ ദിനം ആചരിച്ചു. അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും യോഗ പരിശീലനം ഒരു തരംഗമായി മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് യോഗ പൈശാചികമാണെന്നും അത് നിഷിദ്ധമാണെന്നും ബിലീവേഴ്സ് ചര്‍ച്ചും കെ.പി.യോഹന്നാനും ആസൂത്രിതമായി പ്രചരിപ്പിക്കുന്നത്.
യോഗയുടെ ഗുണഫലങ്ങള്‍ തിരിച്ചറിഞ്ഞാല്‍ വെറും വിശ്വാസത്തില്‍ അധിഷ്ഠിതമായ മതങ്ങളുടെ വൈരുദ്ധ്യങ്ങള്‍ പാശ്ചാത്യര്‍ തിരിച്ചറിയുമെന്നും ഇതിന്റെ ഫലമായി ക്രൈസ്തവസഭകളിലേക്ക് ആളെ കിട്ടാതാവുമെന്നുമുള്ള ഭീതിയാണ് യോഗയെ അപലപിച്ച് പുസ്തകം പ്രസിദ്ധീകരിച്ച് ലോകമെമ്പാടും ദുഷ്പ്രചാരണം നടത്താന്‍ ബിലീവേഴ്സ് ചര്‍ച്ചിനെയും കെ.പി.യോഹന്നാനെയും പ്രേരിപ്പിക്കുന്നതെന്ന് കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: