1
കാലടി: ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥിതി ഓരോ വ്യക്തിയുടെയും ജീവിതക്രമവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് കുര്യന് ജോസഫ്. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍ ഓഫ് ഇന്ത്യന്‍ ജൂറിസ്പ്രുഡന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമലംഘനം തിന്മയും പാപവുമായി കരുതിയിരുന്ന ഭാരതത്തില്‍, ഇന്ന് നിയമലംഘനത്തിന് എങ്ങനെ മാന്യത ലഭിച്ചു എന്ന അപചയത്തിന്റെ പശ്ചാത്തലം മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിയമത്തിന്റെ അന്തസത്ത ലോകത്തെ വിളിച്ചറിയിക്കാന്‍ ഇനിയും വൈകിയിട്ടില്ല. കുറച്ചുകാലം മുമ്പ് ആരംഭിച്ച ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഇത്ര വേഗത്തില്‍ ഉയരങ്ങളില്‍ എത്തി എന്നു കാണുന്നതില്‍ സന്തോഷമുണ്ടെന്നും ജസ്റ്റിസ് കുര്യന് ജോസഫ് പറഞ്ഞു. സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം. സി. ദിലീപ്കുമാര് അധ്യക്ഷത വഹിച്ചു.
അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍ ഓഫ് ഇന്ത്യന്‍ ജൂറിസ്പ്രുഡന്‍സിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് എ. വി. രാമകൃഷ്ണ പിള്ള ആമുഖപ്രഭാഷണം നടത്തി. കണ്‍സെപ്റ്റ് ഓഫ് ജസ്റ്റിസ് ഇന്‍ ഇന്ത്യന്‍ ജൂറിസ്പ്രുഡസന്സ് : റെലവന്റ് സോഴ്സസ് ആന്‍ഡ് ക്രിട്ടിക്കല്‍ ഇന്റര്‍ – ഡിസിപ്ലിനറി ഇഷ്യൂസ് എന്ന വിഷയത്തില്‍ ഹോണറബിള്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ആത്മീയതയാണ് ശാസ്ത്രത്തെ പൂര്ണ്ണമാക്കുന്നതെന്നും. അതുതന്നെയാണ് ആദിശങ്കരനും അടിവരയിട്ട സിദ്ധാന്തമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി ഉടലെടുത്ത ഒരുപാട് കാര്യങ്ങള്‍ സംസ്കൃത ഭാഷയിലുണ്ടെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് വ്യക്തമാക്കി.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് വി. വി. സിദ്ധാര്ത്ഥന് ജസ്റ്റിസ് കുര്യന് ജോസഫിനും, മുതിര്‍ന്ന അഭിഭാഷകനായ പി. ജി. പരമേശ്വര പണിക്കര്‍ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും മെമന്റോ നല്കി ആദരിച്ചു. ജസ്റ്റിസ് അബ്ദുള്‍ റഹീം, സംസ്കൃത സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ. സുചേതാ നായര്‍, സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് കുസാറ്റ് ഡയറക്ടര്‍ ഡോ. എന്‍. എസ് സോമന്, ഭാരത് മാതാ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രിന്‍സിപ്പള്‍ ഡോ. മോഹന്‍ റാം, എറണാകുളം ഗവണ്മെന്റ് ലോ കോളേജ് പ്രിന്‍സപ്പള്‍ ഡോ. ബിജു കുമാര്‍, സംസ്കൃത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. കെ. ടി. മാധവന്, കേരള ഹൈക്കോടതി അഡ്വക്കേറ്റ് എം. പി. അശോക് കുമാര്‍, സംസ്കൃത സര്‍വ്വകലാശാല ഫാക്കല്‍റ്റി ഓഫ് സാന്‍സ്ക്രിറ്റ് വ്യാകരണ ഡീന്‍ ഡോ. ജി. ഗംഗാധരന് നായര്‍, സാന്‍സ്ക്രിറ്റ് ന്യായ വിഭാഗം മേധാവി പ്രൊഫസര്‍ കെ. കെ. അംബികാദേവി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ടി. പി. രവീന്ദ്രന് സ്വാഗതവും സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. അരുണ്‍ ബി. വര്‍ഗീസ് നന്ദിയും അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: