പള്ളുരുത്തി: കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പള്ളുരുത്തി അഴകിയകാവ് ഭഗവതിക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു. ദേവസ്വം മരാമത്ത് ജൂനിയര്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജോലികള്‍ നിര്‍ത്തിവെച്ചത്. കഴിഞ്ഞ മൂന്നരവര്‍ഷമായി ക്ഷേത്രത്തിലെ നിര്‍മാണജോലികള്‍ നടന്നുവരികയാണ്. നവീകരണത്തിന്റെ ഒന്നാംഘട്ടത്തില്‍ ശ്രീകോവില്‍ പൂര്‍ണമായും ചെമ്പോലവിരിച്ചു. രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നമസ്കാരമണ്ഡപം, വലിയമ്പലം, ചുറ്റമ്പലം എന്നിവിടങ്ങളിലെ ജോലികളും പൂര്‍ത്തിയായിവരികയാണ്. ചുറ്റമ്പലത്തിലെ മരംകൊണ്ടുള്ള ജോലികളും നടന്നുവരികയാണ്.
പത്തോളം ജോലിക്കാരും ഇതിനായി ഇവിടെയുണ്ടായിരുന്നു. ഇതിനിടയിലാണ് ദേവസ്വം ബോര്‍ഡിന്റെ മുന്നറിയിപ്പില്ലാത്ത ഇടപെടല്‍, നവീകരണപ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ചുമതലകളും ദേവസ്വം ഉപദേശകസമിതിക്കാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണവും മറ്റും നടതുന്നത് ഉപദേശകസമിതിതന്നെയാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടരക്കോടിയോളം രൂപ ചെലവാക്കിയതായി സമിതി ഭാരവാഹികള്‍ പറഞ്ഞു. മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കാന്‍ ഏകദേശം രണ്ടുകോടിയോളം രൂപ ഇനി വേണ്ടിവരും.
ദേവസ്വം ഉപദേശകസമിതിക്ക് 50 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡ് 22 ലക്ഷം രൂപ അനുവദിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക ലഭിച്ചിട്ടില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി നടന്നുവരുന്ന നവീകരണജോലികള്‍ക്ക് ദേവസ്വം ബോര്‍ഡ് ഒരു തുകയും ചെലവാക്കിയിട്ടില്ലെന്നിരിക്കെ നിര്‍മാണജോലികള്‍ നിര്‍ത്തിവെപ്പിച്ച നടപടിക്കെതിരെ ഭക്തജനങ്ങള്‍ പ്രതിഷേധത്തിലാണ്.
ക്ഷേത്രത്തിന്റെ നവീകരണജോലികള്‍ മുടങ്ങുന്നത് വിശ്വാസികള്‍ക്ക് കടുത്ത വേദനയുണ്ടാക്കുന്നതാണ്. ക്ഷേത്രനവീകരണ ജോലികള്‍ പുനരാരംഭിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി കൊച്ചി താലൂക്ക് സെക്രട്ടറി പി.പി. മനോജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: