തിരുവനന്തപുരം : സിപിഎമ്മില സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പുകയുന്നു. തര്‍ക്കങ്ങളുണ്ടായ മണ്ഡലങ്ങളിലെ നിര്‍ദേശങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്ത് 26നു മുന്‍പായി പുതിയ പട്ടിക നല്കാന് ജില്ലാ കമ്മിറ്റികള്‍ക്കു സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം നല്കി.തര്‍ക്കമുള്ള സ്ഥലങ്ങളിലെ കമ്മിറ്റികളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പങ്കെടുക്കും.
ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ ജില്ലാ കമ്മിറ്റികളിലെ തര്‍ക്കങ്ങളാണ് സിപിഎമ്മിന് തലവേദനയായിട്ടുള്ളത്. എല്ലാ ജില്ലയിലും ഒരു വനിതാ സ്ഥാനാര്‍ത്ഥിയെങ്കിലും ഉണ്ടാകണമെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.ആലപ്പുഴയില്‍ കായംകുളം മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയായ സി.കെ. സദാശിവനു പകരം മറ്റൊരു പേരാണു ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ജില്ലയില്‍ വനിതാ പ്രാതിനിധ്യം ഇല്ലാത്ത സാഹചര്യത്തില്‍ കായംകുളത്തു വനിതയെ പരിഗണിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ നിലപാടിനെതിരേ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും തീരുമാനം മാറ്റാന്‍ ജില്ലാ നേതൃത്വം തയ്യാറായില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പങ്കെടുക്കുന്ന മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ചേരും.
പത്തനംതിട്ട ജില്ലയില്‍ ആറന്മുള മണ്ഡലത്തില്‍ സഭാ നേതൃത്വത്തിന്റെ ശുപാര്‍ശയ്ക്കു വഴങ്ങി മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജിനെ മത്സരിപ്പിക്കാനുളള നിര്‍ദ്ദേശത്തിനെതിരേ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. ഈ വിഷയവും ജില്ലാ, മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്നു ചര്‍ച്ച ചെയ്യും. എറണാകുളത്തു തൃപ്പൂണിത്തുറയില്‍ പി. രാജീവിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കില്ല. തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെ മാറ്റില്ല.
ഇവിടങ്ങളിലും കമ്മിറ്റികള്‍ വിളിച്ചു ചേര്‍ത്തു വിശദീകരണം നല്‍കും. പ്രകടനം, പോസ്റ്റര്‍ പ്രചാരണം തുടങ്ങിയവ നടത്തുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കും. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ സി. കൃഷ്ണന്തന്നെയാകും സ്ഥാനാര്‍ഥി. എളമരം കരീമിന്റെ സിറ്റിങ് സീറ്റായ ബേപ്പൂരില്‍ കോഴിക്കോട് മേയര്‍ വി.കെ.സി. മമ്മത് കോയ മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: