മാനന്തവാടി: വയനാട് ജില്ലാ ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത വനവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. പുല്‍പ്പള്ളി പാക്കം ദാസനക്കര കോളനിയിലെ ലാലുവിന്റെ ഭാര്യ ദേവി (26) ആണ് പ്രസവിച്ചത്. ശനിയാഴ്ച്ച രാത്രി ഒമ്പതോടെയാണ് ദേവിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെതുടര്‍ന്ന് അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴി കമ്പളക്കാടില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. 1.600 ഗ്രാം തൂക്കമുള്ള കുഞ്ഞും അമ്മയും അരപ്പറ്റ ആശുപത്രിയില്‍ ചികിത്സയിലാണ്.
മോനിറ്ററിംഗ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്നും പരിചയ സമ്പന്നരായ രണ്ട് സ്റ്റാഫ് നഴ്സുമാരെ ആംബുലന്‍സില്‍ അയച്ചിരുന്നെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് വാളാട് എടത്തന കോളനിയിലെ കൃഷ്ണന്റെ ഭാര്യ അനിത ആംബുലന്‍സില്‍ പ്രസവിക്കുകയും മൂന്ന് നവജാതശിശുക്കള്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പുല്‍പ്പള്ളി ചാമക്കര കോളനിയില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രിയയും ആംബുലന്‍സില്‍ പ്രസവിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാലാണ് മറ്റാശുപത്രികളിലേക്ക് റഫര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: