ന്യൂദല്‍ഹി: രാജ്യത്തെ ദളിതര്‍ക്ക് മാത്രമല്ല, എല്ലാവര്ക്കും അംബേദ്കര്‍ വിമോചകനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂദല്‍ഹിയിലെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ സ്മാരകത്തിന് തറക്കില്ലിട്ടുകൊണ്ട് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
വിവിധ ഭാഷകളിലുള്ള അംബേദ്കറിന്റെ കൃതികള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. അംബേദ്കര്‍ ദേശീയ സ്മാരകത്തില്‍ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രി താനാണെന്ന് പറഞ്ഞ മോദി അംബേദ്കറുടെ ചിന്തകളെ പറ്റി സംസാരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ മാര്ട്ടിന് ലൂഥര്‍ കിംഗിന് സമാനനാണ് ഡോ.അംബേദ്കറെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി
ബാബ സാഹിബ് പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ശബ്ദമായിരുന്നു. വിശ്വമാനവനാണ് അദ്ദേഹം. ഭാരതവുമായി മാത്രം ബന്ധപ്പെടുത്തി അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നത് അനീതിയായിരിക്കും. ദളിതരുടെ മാത്രം വിമോചകനായി അംബേദ്കറെ വിലയിരുത്തുന്നതും വലിയ തെറ്റായിരിക്കും.
രാഷ്ട്രീയമായ ബുദ്ധി സാമര്‍ത്ഥ്യം ഉപയോഗിച്ച് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഭാരതത്തെ ഏകീകരിച്ചു. എന്നാല്‍ സാമൂഹ്യ ഉദ്ഗ്രഥനത്തിന് നേതൃത്വം നല്‍കിയത് അംബേദ്കറാണ്. എന്തുകൊണ്ടാണ് അംബേദ്കര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പിന്മാറിയത്? ചരിത്രത്തിന്റെ ഈ ഭാഗം വിസ്മരിക്കപ്പെടുകയോ അല്ലെങ്കില്‍ മനപൂര്‍വം അതില്‍ വെള്ളം ചേര്‍ക്കപ്പെടുകയോ ചെയ്യുന്നു.
സ്ത്രീകള്‍ക്ക് തുല്യ അവകാശം എന്ന ആവശ്യം അംഗീകരിക്കപ്പെടാതിരുന്നപ്പോഴാണ് അംബേദ്കര്‍ രാജി വച്ചത്. ഭരണഘടനയിലൂടെ സാമൂഹ്യ സമത്വത്തിനും ഐക്യത്തിനും വേണ്ടി അംബേദ്കര്‍ പ്രവര്‍ത്തിച്ചു. ഈ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ഉള്‍പ്പടെയുള്ളവക്ക് ശക്തമായ അടിത്തറ പാകിയത് അംബേദ്കറാണെന്നും മോദി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയിലാണ് അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിന് തറക്കല്ലിട്ടത്. അംബേദ്കര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളെ കൂടാതെ അംബേദ്കര്‍ കൃതികളും ഫോട്ടോകളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: