ഇതുകേട്ട് ആ സുന്ദരി ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഞാനൊരു മുക്കുവപ്പെണ്ണ്. കുലത്തൊഴിലായ തോണി തുഴയലില്‍ ഏര്‍പ്പെട്ടു കഴിയുന്നു. എന്റെ അച്ഛന് കുടിലിലേയ്ക്ക് ഇപ്പോള്‍ പോയതേയുള്ളു.’. അപ്പോള്‍ രാജാവ്, ‘നീയെന്നെ സ്വീകരിച്ചാലും ഞാന്‍ കൗരവമുഖ്യനായ ശന്തനുവാണ്. നിന്റെ യൗവനം പാഴാക്കാതെ എനിക്ക് പങ്കുവയ്ക്കുക.
എനിക്ക് മറ്റൊരു ഭാര്യയില്ല. അതിനാല്‍ നിന്നെ ധര്‍മ്മപത്നിയാവാന്‍ ഞാന്‍ ക്ഷണിക്കുന്നു. കാമബാണത്താല്‍ പീഡിതനായ എന്നെ നീ ഉപേക്ഷിക്കരുത്. നിനക്ക് ഞാന്‍ ദാസനാണ് എനിക്കുണ്ടായിരുന്ന ഭാര്യ എന്നെ ഉപേക്ഷിച്ചുപോയിട്ടും ഞാന്‍ മറ്റൊരു വിവാഹം കഴിച്ചില്ല. വിഭാര്യനായ ഞാന്‍ നിന്നെക്കണ്ട് മനസ്സ് തളര്‍ന്നു നില്‍ക്കുകയാണ്.’
അമൃത് പോലുള്ള ഈ വാക്കുകള്‍ കേട്ട് സത്യവതിയും സന്തോഷവതിയായി. എന്നാലവള് സാത്വികഭാവത്തില്‍, സധീരം പറഞ്ഞു: ‘അങ്ങയെപ്പോലെ ഞാനും സ്വതന്ത്രയല്ല. അങ്ങ് കാമന്റെഅധീനതയിലാണിപ്പോള്. ഞാന്‍ എന്റെ പിതാവിന്റെ കീഴിലാണ്. അദ്ദേഹത്തോടാണ് അങ്ങെന്നെ ചോദിക്കേണ്ടത്. മുക്കുവപ്പെണ്ണാണെങ്കിലും ഞാന്‍ ഇഷ്ടംപോലെ നടക്കുന്നവളല്ല. അച്ഛന് അനുവദിച്ചാല്‍ അങ്ങേയ്ക്ക് എന്നെ പാണിഗ്രഹണം ചെയ്യാം.
കാമന് നവയൗവ്വനയുക്തയായ എന്നെ പീഡിപ്പിക്കുന്നതുപോലെ അങ്ങയെയും വലയ്ക്കുന്നുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും കുലം ആചാരം എല്ലാമോര്‍ത്ത് കുറച്ചു ക്ഷമകാണിക്കൂ.’
ഈ വാക്കുകള്‍ കേട്ട് രാജാവ് മുക്കുവ രാജാവിന്റെ ഗൃഹത്തില്‍ച്ചെന്നു. മുക്കുവന് രാജാവിനെ വണങ്ങി. അത്ഭുതത്തോടെ രാജാവിന്റെ വരവിന്റെ ഉദ്ദേശ്യം അന്വേഷിച്ചു. ‘അങ്ങയുടെ കൊച്ചുമകളെ എനിക്ക് വിവാഹം കഴിപ്പിച്ചു തരുമെങ്കില്‍ ഞാനവളെ ധര്‍മ്മപത്നിയായി വാഴിക്കണം എന്നാഗ്രഹിക്കുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: