കിഷ്കിന്ധയില്‍ സുഗ്രീവന് സംരക്ഷിക്കുന്ന മധുവനത്തിന് സമിപമെത്തിയപ്പോള്‍ വാനരന്മാര് അംഗദനോടു പറഞ്ഞു.
”വീരാ ഞങ്ങള്‍ക്ക് നല്ല വിശപ്പുണ്ട്. ഈ വനത്തിലെ മധുരപലഹാരങ്ങള്‍ ഭക്ഷിക്കാനും അമൃതജലം കുടിക്കാനും അനുവദിക്കണം”. അംഗദന് അനുവദിച്ചപ്പോള്‍ വാനരന്മാര് കൂട്ടത്തോടെ അകത്തുകയറി ഇഷ്ടംപോലെ ഭക്ഷിക്കാന്‍ തുടങ്ങി.
വാല്മീകി രാമായണത്തില്‍ മധുവനം മദ്യപിക്കാനുള്ള ഉദ്യാനമാണ്. അംഗദന്റെ അനുവാദത്തോടെ വാനരന്മാര് മധുവനത്തില്‍ കടന്ന് മദ്യപിച്ച് മദോന്മത്തരായി. ചിലര്‍ പാടുന്നു, ചിലര്‍ നൃത്തം ചെയ്യുന്നു, ചിലര്‍ നമസ്ക്കരിക്കുന്നു, അനേ്യാന്യം കെട്ടിപ്പിടിക്കുന്നു. എല്ലാവരും ഇങ്ങനെ കൂത്താടിയപ്പോള്‍ ആ മനോഹരമായ ഉദ്യാനം ആകെ നശിക്കാന്‍ തുടങ്ങി. മധുവനം സൂക്ഷിക്കുന്നത് സുഗ്രീവന്റെ അമ്മാവന് ദധിമുഖനാണ്. വാനരന്മാര് മധുവനത്തില്‍ കയറി നശിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ദധിമുഖം കാവല്ക്കാരെ വിട്ട് തടഞ്ഞു.
വാനരന്മാര് അവരെ ആട്ടിയോടിച്ചു. ദധിമുഖനെ നിലത്തിട്ടു വലിച്ചിഴച്ചു. വൃദ്ധനായ അയാള്‍ അവരില്‍നിന്നും രക്ഷപ്പെട്ട് സുഗ്രീവന്റെ അടുത്തെത്തി. ഉപവനത്തില്‍ അംഗദന്റെയും പവനസുതന്റെയും നേതൃത്വത്തില്‍ വാനരന്മാര് കയറി നശിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടു. അതുകേട്ട് സുഗ്രീവന് പറഞ്ഞു. ”പവന്കുമാരന് സീതയെ കണ്ട് തിരിച്ചെത്തിയെന്നതിനു സംശയമില്ല. അങ്ങനെയെങ്കില്‍ എന്റെ മധുവനത്തില്‍ അവര്‍ നോക്കുകപോലുമില്ല.”
ഇതുകേട്ടുകൊണ്ട് ഭഗവാന് രാമന് അവിടെയെത്തി ചോദിച്ചു. ”രാജന് സീതയെപ്പറ്റി നിങ്ങളെന്താണു സംസാരിക്കുന്നത്?”
സുഗ്രീവന് പ്രസന്നതയോടെ പറഞ്ഞു: ”ഭൂമിസുതയായ ജാനകിയുടെ വിവരം കിട്ടിയെന്നു തോന്നുന്നു. ഹനുമാന് തുടങ്ങിയ സകല വാനരന്മാരും മധുവനത്തില്‍ കയറി കൂത്താടുകയാണ്. കാവല്ക്കാരെ അവര്‍ തല്ലുന്നു. അങ്ങയുടെ കാര്യം സാധിക്കാതെ വന്നതാണെങ്കില്‍ ഇവര്‍ എന്റെ മധുവനത്തിന്റെ നേര്‍ക്ക് നോക്കാന്‍പോലും ധൈര്യപ്പെടില്ല. അമ്മവാ, നിങ്ങളവരെ തടയണ്ട. അംഗദാദികളെ വേഗം എന്റെ അടുക്കല്‍ വരാന്‍ ഞാന്‍ ആജ്ഞാപിച്ചതായി അറിയിക്കുക.”എന്ന് പറഞ്ഞ് ദധിമുഖനെ അയച്ചു.
സുഗ്രീവന്റെ കല്പന കേട്ടയുടനെ വാനരന്മാര് മേല്പ്പോട്ട് ആഹ്ലാദത്തോടെ കുതിച്ചുചാടി. ശ്രീരാമസന്നിധിയിലേക്കു പറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: