ആലപ്പുഴ: വിഎസിന്റെ സ്വന്തം ജില്ലയായ ആലപ്പുഴയില്‍ വിഎസ് പക്ഷക്കാരാരും തന്നെ ഇത്തവണ മത്സരിക്കാനുണ്ടാകില്ല. ജി. സുധാകരന് നയിക്കുന്ന ഔദ്യോഗിക പക്ഷം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കാനാകില്ലെന്ന് വിഎസ് പക്ഷവും, ഔദ്യോഗിക പക്ഷത്തെ തന്നെ ഒരു വിഭാഗവും നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ തര്‍ക്കമുള്ള മണ്ഡലങ്ങളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥികളാകും മത്സരിക്കുക. ഇന്ന് നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും.
സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ വിഎസ് അനുകൂലികളില്ലെന്ന് അറിയുന്നു. ഒരു കാലത്ത് വിഎസ് പക്ഷത്തിന്റെ ശക്തമായ തട്ടകമായിരുന്ന ആലപ്പുഴയില്‍ വിഎസ് അനുകൂലികള്‍ മത്സര രംഗത്ത് ഇല്ലാത്ത തെരഞ്ഞെടുപ്പായിരിക്കും നീണ്ട ഒരു കാലത്തിന് ശേഷം ഇത്തവണയുണ്ടാകുക. വിഎസിനോടുള്ള പിണറായി പക്ഷത്തിന്റെ മധുരപ്രതികാരം കൂടിയായിരിക്കും അത്. വിഎസ് പക്ഷത്തെ ഈ തെരഞ്ഞെടുപ്പോടെ പൂര്‍ണമായും പിഴുതെറിയാന്‍ ഇതോടെ ഔദ്യോഗിക പക്ഷത്തിന് സാധിക്കും. എന്നാല്‍ ഈ നീക്കം അമ്പലപ്പുഴയടക്കമുള്ള മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് വിഎസ് പക്ഷം നല്‍കുന്നത്. നേരത്തെ കായംകുളത്തും, അമ്പലപ്പുഴയിലും ഇരുവിഭാഗവും പരസ്പരം കാലുവാരി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച ചരിത്രവും ഉണ്ട്.
എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ഔദ്യോഗിക പക്ഷത്തും കടുത്ത ഭിന്നതയുണ്ട്. കായംകുളത്തെ സ്ഥാനാര്‍ത്ഥിയായി ജി. സുധാകരന് ഉയര്‍ത്തിക്കാട്ടിയ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരിക്കെതിരെ ഔദ്യോഗികപക്ഷത്തെ തന്നെ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. ദേവകുമാര്‍ അഴിമതി ആരോപണം ഉന്നയിച്ച് എതിര്‍ത്തത് ഔദ്യോഗിക പക്ഷത്തെ ഭിന്നത മറനീക്കുന്നതായിരുന്നു. സുധാകരന്റെയും, ജില്ലാസെക്രട്ടറിയുടെയും ഏകാധിപത്യ സമീപനങ്ങളെ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ഔദ്യോഗിക പക്ഷത്തെ തന്നെ ഭൂരിപക്ഷത്തിനുമുള്ളത്. പക്ഷെ പിണറായി വിജയന്റെ ശക്തമായ പിന്തുണ ഇരുവര്‍ക്കും ഉണ്ടെന്നതാണ് മറുപക്ഷത്തെ കുഴക്കുന്നത്. അതിനിടെ ചെങ്ങന്നൂരില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ ജില്ലാസെക്രട്ടറി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും പാര്‍ട്ടിയില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
വിഎസിന്റെ ശക്തരായ അനുഭാവികളായ സി.കെ. സദാശിവന്, സി.എസ്. സുജാത എന്നിവര്‍ക്ക് സീറ്റ് നിഷേധിക്കാനുള്ള കരുനീക്കങ്ങള്‍ അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സീറ്റുകള്‍ വീതം വെച്ചപ്പോള്‍ കായംകുളവും ചെങ്ങന്നൂരും മാത്രമാണ് തര്‍ക്കവിഷയമായത്. കായംകുളത്ത് സദാശിവന് സീറ്റ് നിഷേധിച്ച് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനിയെ മത്സരിപ്പിക്കാനായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരിയെ പരിഗണിച്ചെങ്കിലും അതും രൂക്ഷമായ അഭിപ്രായവ്യത്യാസത്തിനിടയാക്കുകയായിരുന്നു.
നേതൃത്വത്തിന്റെ പിടിവാശി കാരണം മുമ്പ് എങ്ങും ഉണ്ടായിട്ടില്ലാത്ത വിധം രൂക്ഷമായ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. സിപിഎമ്മിന്റെ ചരിത്രത്തില്‍ അപൂര്‍വമായാണ് ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ജില്ലാനേതൃത്വത്തിന് പൂര്‍ത്തിയാക്കാന്‍ കഴിയാത്തത്. മുന്‍കാലങ്ങളിലും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ പതിവായിരുന്നെങ്കിലും ഇത്തവണ ജില്ലയ്ക്ക് പുറത്തു നിന്നു പോലും സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കേണ്ട ഗതികേടിലാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: