വിളപ്പില്‍: കെപിസിസി പ്രസിഡന്റ് വി.എം സുധീരന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരെ ഒപ്പംകൂട്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സ്പീക്കര്‍ എന്‍.ശക്തന്. പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചവരെ ശക്തന് സംരക്ഷിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസുകാര്‍ രംഗത്ത്.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ മുന്‍ പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് രാകേഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പെരിങ്ങമ്മല വിജയന്, വാര്‍ഡ് മെമ്പര്‍ ബിന്ദു, കോണ്‍ഗ്രസ് നടുക്കാട് വാര്‍ഡ് പ്രസിഡന്റ് രാജേന്ദ്രന്, ബൂത്ത് പ്രസിഡന്റുമാരായ ബാബുരാജ്, അനില്‍കുമാര്‍ എന്നിവരെ ശക്തന് തന്റെ പ്രചാരണത്തിന് നിയോഗിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കഴിഞ്ഞ ദിവസം പള്ളിച്ചല്‍ പഞ്ചായത്തില്‍ ശക്തന്റെ വികസന രേഖകള്‍ വിതരണം ചെയ്ത് വോട്ടുപിടിത്തം നടത്തിയത് ഇവരായിരുന്നു.
ഇതുസംബന്ധിച്ച് കാട്ടാക്കട മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പരാതി നല്‍കിയിട്ടുണ്ട്. തന്റെ ജനരക്ഷായാത്ര പൊളിക്കാന്‍ കാട്ടാക്കട മണ്ഡലത്തില്‍ കരുനീക്കം നടത്തിയ ശക്തനെതിരെ ഉള്ളില്‍ ചൊരുക്കുള്ള സുധീരനെ ഇത് പ്രകോപിതനാക്കിയിട്ടുണ്ട്. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി ശക്തന് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതില്‍ കെപിസിസി പ്രസിഡന്റിന് നേരത്തെതന്നെ അമര്‍ഷമുണ്ടായിരുന്നു. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രാദേശിക ഘടകവും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയും ശക്തന്റെ പാര്‍ട്ടിക്ക് അതീതനായുള്ള നീക്കത്തിലുള്ള അതൃപ്തി കെപിസിസി പ്രസിഡന്റിനെ ധരിപ്പിച്ചിട്ടുമുണ്ട്. ഇന്നലെ പുതിയ പരാതികൂടി വന്ന സാഹചര്യത്തില്‍ ശക്തന്റെ സ്ഥാനാര്‍ത്ഥിത്വംതന്നെ ചോദ്യം ചെയ്യപ്പെട്ടേക്കും.
മൂക്കുന്നിമലയിലെ അനധികൃത ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കിയതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വഷണം നേരിട്ടതോടെയാണ് രാകേഷിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ വി.എം. സുധീരന് ഇടപെട്ട് സീറ്റ് നിഷേധിച്ചത്. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് രാകേഷും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പെരിങ്ങമ്മല വിജയനും ചേര്‍ന്ന് ക്വാറി തൊഴിലാളികളെയും ചില കുടുംബശ്രീ അംഗങ്ങളെയും സംഘടിപ്പിച്ച് കെപിസിസി ഓഫീസിലെത്തി പ്രസിഡന്റിനെ ഘരാവോ ചെയ്തിരുന്നു. സുധീരനെ അധിക്ഷേപിക്കുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ രാകേഷിനെ പിറ്റേന്ന് കെപിസിസി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസ് പള്ളിച്ചല്‍ മണ്ഡലം കമ്മറ്റിയും സുധീരന് പിരിച്ചുവിട്ടു. കെപിസിസി ഓഫീസ് ഉപരോധിച്ച സംഭവത്തെകുറിച്ച് അന്വഷിക്കാന്‍ ജനറല്‍ സെക്രട്ടറി സജി ജോസഫിനെ ചെയര്‍മാനാക്കി കമ്മീഷനെയും നിയോഗിച്ചു. കമ്മീഷന്റെ കണ്ടെത്തലുകളെ തുടര്‍ന്നാണ് പെരിങ്ങമ്മല വിജയന്, ബിന്ദു, രാജേന്ദ്രന്, ബാബുരാജ്, അനില്‍കുമാര്‍ എന്നിവരെക്കൂടി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പുറത്താക്കപ്പെട്ട ആറുപേരും ശക്തന്റെ വിശ്വസ്തരായിരുന്നു.
പുറത്താക്കലിനുശേഷവും ശക്തന് പള്ളിച്ചലില്‍ എത്തുമ്പോഴൊക്കെ ഇവരുമായി ചങ്ങാത്തം കൂടുക പതിവായിരുന്നു. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും ശക്തന് ഇവരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി നടുക്കാട് വാര്‍ഡില്‍ മത്സരിപ്പിച്ച രാജിമോളെ പരാജയപ്പെടുത്താന്‍ ശക്തന്റെ സമ്മതത്തോടെ പാര്‍ട്ടിയിലെ ഒരുവിഭാഗം വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാകേഷിനു വേണ്ടി പ്രവര്‍ത്തിച്ചതായും ആക്ഷേപമുണ്ടായിരുന്നു.
കെപിസിസി പ്രസിഡന്റിന്റെ ജനരക്ഷാ യാത്ര കാട്ടാക്കട മണ്ഡലത്തില്‍ എത്തിയപ്പോള്‍ പൊളിക്കാന്‍ ശക്തന് ചരടുവലിച്ചിരുന്നതായി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂര്‍ സന്തോഷ് ആരോപിക്കുന്നു.
ജനരക്ഷ യാത്രയ്ക്ക് മണ്ഡലത്തില്‍ സ്വീകാര്യത നഷ്ടപ്പെടുമ്പോള്‍ അതിനുകാരണം തന്റെ വിശ്വസ്തര്‍ക്കെതിരെയുള്ള അച്ചടക്ക നടപടിയാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. ഇത്തരത്തില്‍ സുധീരനെ സമ്മര്‍ദത്തിലാക്കി രാകേഷിനെ പാര്‍ട്ടിയില്‍ തിരിച്ചെടുപ്പിക്കാന്‍ പലവട്ടം ശക്തന് ശ്രമിച്ചെങ്കിലും കെപിസിസി പ്രസിഡന്റ് വഴങ്ങിയില്ല. ജനരക്ഷായാത്ര കടന്നുപോയ മണ്ഡലങ്ങളിലെല്ലാം എംഎല്‍എമാരുടെ വികസന നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയ സുധീരന് കാട്ടാക്കടയില്‍ എത്തിയപ്പോള്‍ ശക്തനെ കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ല. ശക്തനും പാര്‍ട്ടിയുമായുള്ള ബന്ധത്തിലെ വിള്ളലാണിതിനു കാരണമെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: