ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ സിന്‍ഹ, മഹാഭാരതം ടിവി സീരിയലില്‍ ദ്രൗപതിയായി അഭിനയിച്ച നടി രൂപ ഗാംഗുലി ഉള്‍പ്പടെ 194 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്ത കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
സമൂഹത്തില്‍ എല്ലാ വിഭാഗത്തിലുമുള്ളവര്‍ക്കും ലിസ്റ്റില്‍ പ്രാതിനിധ്യം നല്കുവാനായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായ ജെ,പി. നദ്ദ പറഞ്ഞു. യുവാക്കള്‍ക്ക് നല്ല പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. 26 വനിതകളും ലിസ്റ്റിലുണ്ട്. 294 അംഗ നിയമസഭയില്‍ 246 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിന്‍ഹ കൊല്‍ക്കത്തയിലെ ജോറസാങ്കോ സീറ്റിലും രൂപ ഗാംഗുലി ഹൗറ നോര്‍ത്തിലുമാണ് ജനവിധി തേടുന്നത്. യുവമോര്‍ച്ച മുന്‍ പ്രസിഡന്റ് അമിത്വാ റോയി ബരാക്ക്പോറിലും നടന് സുമന് ബാനര്‍ജി ഇംഗ്ലീഷ് ബസാറിലും മത്സരിക്കുമെന്നും നദ്ദ പറഞ്ഞു.
ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം കേരളത്തിലെ ലിസ്റ്റ് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേരളത്തില്‍ എംഎല്‍എമാര്‍ ഇല്ലെങ്കിലും ബിജെപിക്ക് വലിയ സാധ്യതകളാണ് ഉള്ളതെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ഇടതു വലതു മുന്നണികളെ ജനങ്ങള്‍ വെറുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: