ആലപ്പുഴ: സിനിമ മേഖലയില്‍നിന്നുള്ളവരെ ഹരിപ്പാട്ട് സ്ഥാനാര്‍ത്ഥിയാക്കാനുള്ള സിപിഐ സംസ്ഥാനനേതൃത്വത്തിന്റെ നീക്കത്തില്‍ പ്രാദേശികതലത്തില്‍ എതിര്‍പ്പ് രൂക്ഷം. സിനിമതാരം അശോകനോ സംവിധായകന് കെ. മധുവിനേയോ ഹരിപ്പാട്ട് സ്ഥാനാര്‍ഥിയാക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. ജില്ലാതലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള നേതാക്കളെ ഹരിപ്പാട്ട് സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ജില്ലാനേതൃത്വത്തിന്റെ പൊതുവികാരം.
ആലപ്പുഴ ജില്ലയില്‍ സിപിഐ മല്‍സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലൊന്നാണ് ഹരിപ്പാട്. ജനമനസുകളില്‍ ഇടംപിടിച്ച ഒരു സിനിമ പ്രവര്‍ത്തകനെ ഇറക്കിയാലേ മണ്ഡലത്തില്‍ പിടിച്ചുനില്ക്കാന് സാധിക്കൂവെന്നാണ് സിപിഐ സംസ്ഥാനനേതൃത്വത്തിന്റെ മനസിലിരിപ്പ്. അതിനായി ആദ്യം നടന് നെടുമുടി വേണുവിനെ സമീപിച്ചെങ്കിലും അദ്ദേഹം ചുവപ്പ് കൊടി ഉയര്‍ത്തിക്കാട്ടി. തൊട്ടുപിന്നാലെ സംവിധായകന് കെ. മധുവിനെ സമീപിച്ചെങ്കിലും അതിലും തീരുമാനമായില്ല. അതിനിടെയാണ് ഹരിപ്പാട് സ്വദേശിയായ നടന് അശോകനെ സംസ്ഥാന നേതൃത്വം സമീപിച്ചത്. അശോകന് അര്‍ദ്ധസമ്മതം മൂളി.
ഈ വാര്‍ത്ത പുറത്തുവന്നതോടെയാണ് പ്രാദേശികതലത്തില്‍ സിനിമപ്രവര്‍ത്തകരെ മത്സരിപ്പിക്കുന്നതിന് എതിര്‍പ്പുണ്ടായത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടന്നതു പോലെ ഹരിപ്പാട്ടും പേയ്മെന്റ് സീറ്റാക്കാനാണ് സിപിഐ സംസ്ഥാനനേതൃത്വം ശ്രമിക്കുന്നതെന്ന് പ്രാദേശികനേതാക്കള്‍ ആരോപിക്കുന്നു. ജില്ലാതലത്തില്‍ ചര്‍ച്ചകള്‍ പോലും നടത്താതെ സംസ്ഥാന നേതൃത്വം സ്ഥാനാര്‍ഥിയെ കെട്ടിയിറക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. ജില്ലാതലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള നേതാക്കളെ ഹരിപ്പാട്ട് മല്‍സരിപ്പിക്കണമെന്നാണ് ജില്ലാനേതൃത്വത്തിന്റെ പൊതുവികാരം.
മുന്‍ എംപി ടി.ജെ. ആഞ്ചലോസ്, അഡ്വ. അജികുമാര്‍, എന്‍. സുകുമാരപിള്ള തുടങ്ങിയ നേതാക്കളുടെ പേരുകളും ജില്ലാനേതൃത്വം മുന്നോട്ട് വെക്കുന്നു. നേരത്തെ പരാജയഭീതി കാരണം മണ്ഡലം വെച്ചുമാറാന്‍ സിപിഐ ശ്രമിച്ചെങ്കിലും സിപിഎം വഴങ്ങിയില്ല. ഇതോടെയാണ് സിനിമാ നടന്മാരെ രംഗത്തിറക്കി രാഷ്ട്രീയ പോരാട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സിപിഐ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: