ന്യൂദല്‍ഹി: സംവരണം എന്നത് ദളിതജനവിഭാഗങ്ങളുടെ അവകാശമാണെന്നും ആര്‍ക്കും സംവരണം തടയാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സംവരണം ഇല്ലാതാക്കുന്നു എന്നത് പ്രചാരണം മാത്രമാണ്. ബിജെപി സര്‍ക്കാര്‍ ദളിതരുടെ സംവരണാവകാശം കാത്തുസൂക്ഷിക്കും, പ്രധാനമന്ത്രി പറഞ്ഞു. ദല്‍ഹിയില്‍ സ്ഥാപിക്കുന്ന ഡോ. അംബേദ്ക്കര്‍ സ്മാരകത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായ കാലത്തും സംവരണം ഇല്ലാതാക്കുമെന്ന പ്രചാരണങ്ങളുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ രണ്ടുവട്ടം വാജ്പേയി പ്രധാനമന്ത്രി പദത്തിലേറിയപ്പോഴും സംവരണത്തിന് യാതൊന്നും സംഭവിച്ചില്ലെന്ന് ഓര്‍ക്കണം. ദളിതര്‍ക്കുള്ള സംവരണകാര്യത്തില്‍ ഒന്നും സംഭവിക്കില്ല. എങ്കിലും ബിജെപി അധികാരത്തിലെത്തുമ്പോഴെല്ലാം ഈ കള്ളം വീണ്ടും വീണ്ടും പ്രചരിപ്പിക്കപ്പെടുന്നു. ആര്‍ക്കെങ്കിലും തടസ്സപ്പെടുത്താന്‍ കഴിയുന്നതല്ല സംവരണം. ദളിതരുടെ അവകാശമാണത്, മോദി പറഞ്ഞു.
ഇവിടെ സംസാരിക്കാനെത്തുന്ന ആദ്യ പ്രധാനമന്ത്രി താനാണെന്നും ബാബാസാഹേബിന്റെ സ്വപ്നം പൂര്‍ത്തീകരിക്കാനുള്ള അവസരം തനിക്കാണ് ലഭിച്ചതെന്നും മോദി പറഞ്ഞു. അദ്ദേഹം വിട്ടുപിരിഞ്ഞ് 60 വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇന്നും സജീവമായി തുടരുകയാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്കും ലഭിക്കുന്നു, മോദി പറഞ്ഞു.
2018 ഏപ്രില്‍ 14ന് തുറന്നുകൊടുക്കുന്ന അംബേദ്ക്കര്‍ മ്യൂസിയത്തില്‍ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വസ്തുവകകളും സ്ഥാപിക്കും. അദ്ദേഹത്തിന്റെ പുസ്തകങ്ങളും മറ്റ് ജീവിത സംഭവങ്ങളും അതേപടി മ്യൂസിയത്തില്‍ ചിത്രീകരിക്കും. രാജ്യതലസ്ഥാനത്തെ ഹൃദയഭാഗത്ത് ജന്‍പഥിലാണ് അംബേദ്ക്കര്‍ ദേശീയ സ്മാരകം ഉയരുന്നത്.
‘അംബേദ്കര്‍ വിശ്വമാനവന്‍’
ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കര്‍ മാര്ട്ടിന് ലൂഥര്‍ കിങിനും നെല്‍സണ്‍ മണ്ടേലയ്ക്കും സമനാണ്. അദ്ദേഹത്തെ ദളിതരുടെ മിശിഹ മാത്രമായി കാണരുത്. അതദ്ദേഹത്തോടുള്ള അനാദരവാണ്. അംബേദ്ക്കര്‍ വിശ്വമാനവനാണ്. അദ്ദേഹത്തിന് ഉചിതമായ രീതിയിലാണ് സ്മാകരം നിര്‍മ്മിക്കുക, മോദി പറഞ്ഞു.
അംബേദ്കറെ നമ്മുടെ അതിര്‍ത്തികളില്‍ ഒതുക്കിനിര്‍ത്തേണ്ട വ്യക്തിത്വമല്ല. ലോകം മാര്ട്ടിന് ലൂഥര്‍ കിങിനെ കാണുന്ന പോലെ അംബേദ്ക്കറെയും കാണും. വര്ണ്ണവ്യവസ്ഥയ്ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടം എക്കാലവും സ്മരിക്കപ്പെടും. അധഃസ്ഥിതന്റെ ശബ്ദം അംബേദ്ക്കറിലൂടെയാണ് മുഴങ്ങിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: