മരുന്നു കേന്ദ്രീകൃത ചികിത്സക്കെതിരെ ആയുർവേദം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം നയം വ്യക്തമാക്കുന്നുണ്ട്. അതിപ്രകാരമത്രെ. ”പഥ്യം ആചരിക്കുന്നവന് ഔഷധത്തിന്റെ ആവശ്യം വരില്ല; പഥ്യം ആചരിക്കാത്തവന് ഔഷധംകൊണ്ട് പ്രയോജനമില്ല.” മരുന്നുകൾക്ക് അത്ഭുത സിദ്ധികളുണ്ടെന്നു പ്രചരിപ്പിക്കുന്നതുപോലും ശരിയല്ല. എന്തുചെയ്യാം, അലോപ്പതിയെന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ അതിപ്രസരവും ആധിപത്യവും കാരണം മരുന്നുകൾക്ക് എന്തോ മാന്ത്രികശക്തികളുണ്ടെന്ന് ജനങ്ങൾ കണ്ണടച്ചു വിശ്വസിക്കുന്നു. എന്തും ഭക്ഷിക്കാം, എങ്ങനെയും ജീവിക്കാം; പ്രശ്നങ്ങൾക്ക് മരുന്നുകളുണ്ടല്ലോ എന്ന മിഥ്യാ ധാരണ സാർവത്രികമായി.
ഡോക്ടർമാരും മരുന്നുകമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ആ മിഥ്യാധാരണയെ ഊട്ടിയുറപ്പിച്ചു. മരുന്നുകളില്ലാതെ രോഗരഹിത ജീവിതം സാധ്യമല്ല എന്ന വിശ്വാസം തന്നെയാണ് ഇന്ന് ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഭീഷണി.
ഏകദേശം പതിനാറായിരത്തോളം അംഗീകൃത മെഡിക്കൽ ഷോപ്പുകളിലൂടെ (അത്രത്തോളം തന്നെ അംഗീകാരമില്ലാത്ത മറ്റു കടകളിലൂടെയും) ഇംഗ്ലീഷ് മരുന്നുകൾ യഥേഷ്ടം ലഭ്യമാണ് ഈ കൊച്ചു കേരളത്തിൽ. ഡോക്ടർമാരുടെ കുറിപ്പടിയൊന്നും ആവശ്യമില്ല. അരലക്ഷത്തിലേറെ തരം രാസഔഷധങ്ങൾ ഇന്നു ഭാരതത്തിൽ വിൽക്കപ്പെടുന്നു. ഭാരത ജനസംഖ്യയുടെ മൂന്നുശതമാനത്തിൽ താഴെയേ മലയാളികളുള്ളൂ എങ്കിലും രാജ്യത്ത് വിൽക്കപ്പെടുന്ന മരുന്നുകളുടെ പതിനഞ്ചു ശതമാനത്തിലേറെ വിഴുങ്ങുന്നതു മലയാളികൾ. പ്രസിദ്ധരായ ജനപക്ഷ ഡോക്ടർമാരുടെ അഭിപ്രായത്തിൽ കമ്പോളത്തിൽ വിൽക്കപ്പെടുന്ന പകുതിയിൽ താഴെ മരുന്നുകളേ യഥാർത്ഥത്തിൽ രോഗചികിത്സയ്ക്കാവശ്യമുള്ളൂ. അപ്പോൾ ബാക്കി പകുതിയിലേറെ മരുന്നുകൾ എന്തിന്? തീർച്ചയായും അവ രോഗികളുടെ ഗുണത്തിനല്ല, മറിച്ച് അവരുടെ സമ്പത്ത് ചൂഷണം ചെയ്യാൻ. മാത്രമല്ല, ആവശ്യമില്ലാത്ത മരുന്നുകൾ കഴിച്ച് കൂടുതൽ പേർ രോഗികളാവുകയും ചെയ്യും. ഈ അനാവശ്യമരുന്നുകൾ പ്രിസ്ക്രൈബ് ചെയ്യുന്നതും ഡോക്ടർമാർ.
ഭാരതത്തിലെ ആറരക്കോടിയാളുകൾ ചികിത്സിച്ച് പാപ്പരായതായി സർക്കാർ ഏജൻസിയായ നാഷണൽ സാമ്പിൾ സർവെ ഓർഗനൈസേഷൻ ഈയിടെ വെളിപ്പെടുത്തിയത് ഇതോട് ചേർത്തുവായിക്കുക. മലയാളികളെ കടക്കെണിയിലാക്കി ആത്മഹത്യയുടെ വക്കിലെത്തിക്കുന്നതിൽ ആശുപത്രി ചെലവിന് മുഖ്യപങ്കുണ്ടെന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു. ആശുപത്രികളിൽ ‘ക്യൂ’നിൽക്കുന്ന പകുതിപ്പേർക്കും യാതൊരു മരുന്നിന്റേയും ആവശ്യമില്ലെന്ന പരമരഹസ്യം (സ്വന്തം ഭാര്യയോടുപോലും പറയാത്ത രഹസ്യം) ഈയിടെ പുറത്തുവിട്ടത് പ്രസിദ്ധനായ ഒരു അലോപ്പതി ഡോക്ടറാണ്.
ഇംഗ്ലീഷ് മരുന്നുകൾക്ക് എല്ലാം തന്നെ ‘അഡ്വേഴ്സ് ഡ്രഗ് റിയാക്ഷൻ’ (എഡിആർ)അഥവാ ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടെന്ന് കുറേപ്പേർക്കറിയാം. പക്ഷേ അറിയാത്തവരാണ് അധികവും. അതിനാൽ മിഠായി കഴിക്കുന്ന ലാഘവത്തോടെയാണവർ ‘വിക്സ് ആക്ഷൻ 500’ ഉം ‘ഡോളോ 650’യുമൊക്കെ കഴിക്കുന്നത്. ഭാവിയിൽ ഇത്തരം മരുന്നുകൾ കരൾ നാശത്തിനും വൃക്കനാശത്തിനും ഹൃദ്രോഗത്തിനും ക്യാൻസറിനുമൊക്കെ കാരണമാകുന്നതിനാൽ നിരോധിക്കപ്പെടുമെന്ന കാര്യം ഈ പാവങ്ങൾ അറിയുന്നില്ല. ഡോക്ടർമാർക്കുവേണ്ടി പ്രസിദ്ധീകരിക്കുന്ന ‘ദ പിൽ ബുക്ക്’ എന്ന ഗ്രന്ഥം പണ്ടൊക്കെ അവരുടെ മേശപ്പുറത്തുകാണുമായിരുന്നു. പത്തുവർഷങ്ങൾക്കുമുമ്പ് ആ ഗ്രന്ഥം ഈ ലേഖകൻ ഒന്നുമറിച്ചു നോക്കാനിടയായി. അതിന്റെ ആമുഖത്തിലെ ആദ്യവാക്യം പറയുന്നതിങ്ങനെ. ”അമേരിക്കയിൽ പ്രതിവർഷം പത്തുലക്ഷം പേർ മരുന്നുകളുടെ ദോഷഫലങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നു; അതിൽ പത്തുശതമാനം മരണമടയുന്നു.” എന്നാൽ ഈയിടെ പ്രസിദ്ധീകരിച്ച ”ഡത്ത് ബൈ പ്രിസ്ക്രിപ്ഷൻ” എന്ന ഗ്രന്ഥത്തിൽ ഡോ.ആർ.ഡി.സ്ട്രാന്റ് എംഡി പറയുന്നത് അമേരിക്കയിൽ മാത്രം 22 ലക്ഷം പേർ പ്രതിവർഷം ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന മരുന്നുകൾ കഴിച്ചുള്ള കുഴപ്പങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ടെന്നും അതിൽ പത്തുശതമാനം പേർ മരിച്ചുപോകുന്നു എന്നുമാണ്. ഹൃദ്രോഗവും ക്യാൻസറും കഴിഞ്ഞാൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് മരുന്നുകളുടെ കുഴപ്പംകൊണ്ടാണ് എന്നർത്ഥം. ഡോ.സ്ട്രാന്റിന്റെ തന്നെ വാക്കുകൾ. ”Prescription medication is the third leading cause of death in US”- ഏറ്റവും ശക്തവും ഫലപ്രദവുമായ ഔഷധഗുണ നിയന്ത്രണ സംവിധാനങ്ങളുള്ള അമേരിക്കയിലെ സ്ഥിതി ഇതാണെങ്കിൽ ഇരുപതുശതമാനത്തിലേറെ ‘ചാത്തൻ’ മരുന്നുകളും, പിന്നെ നിലവാരം കുറഞ്ഞ മരുന്നുകളും അരങ്ങുവാഴുന്ന നമ്മുടെ നാട്ടിലെ സ്ഥിതി അത്യന്തം ആശങ്കാജനകം എന്നല്ലാതെന്തു പറയാൻ!
ഇന്നുള്ള രാസ ഔഷധങ്ങൾ മുഴുവൻ കടലിലെറിഞ്ഞാൽ മനുഷ്യായുസ് പത്തുവർഷം കൂടുമെന്ന് പറഞ്ഞത് സാക്ഷാൽ ബർണാഡ് ഷാ. മലയാളത്തിന്റെ ഇതിഹാസകാരൻ ഒ.വി.വിജയൻ സ്വന്തം കൈപ്പടയിൽ ഡയറിയിൽ കുറിച്ചിട്ടിരിക്കുന്നത് ”അലോപ്പതി ഡോക്ടർക്ക് പേഷ്യന്റ് മരിച്ചാലും പേറ്റന്റ് മെഡിസിൻ രക്ഷപ്പെട്ടാൽ മതി” എന്നാണ്. ലോകാരോഗ്യ സംഘടനയുടെ വിലക്കുള്ളതും പല വിദേശരാജ്യങ്ങളും നിരോധിച്ചതുമായ മരുന്നുകൾ നമ്മുടെ നാട്ടിലെ ഡോക്ടർമാർ ‘പ്രിസ് ക്രൈബ്’ ചെയ്യുന്ന കാര്യം ലോക്സഭയിൽ ഉന്നയിച്ച് ഈയിടെ സംസാരിച്ചത് നടൻ ഇന്നസെന്റാണ്. മരുന്നുകമ്പനികളും ഡോക്ടർമാരും തമ്മിലുള്ള അവിശുദ്ധബന്ധം എല്ലാവർക്കും അറിയാം എന്നതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല.
പത്തും ഇരുപതും വർഷം ലോകമാസകലം വ്യാപകമായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ ഒരു സുപ്രഭാതത്തിൽ നിരോധിച്ചതായി വാർത്തയിലൂടെ നാം അറിയുന്നു. കരൾ നാശം വരുത്തുമെന്നോ വൃക്കനാശം വരുത്തുമെന്നോ ഹൃദ്രോഗം വരുത്തുമെന്നോ ക്യാൻസർ വരുത്തുമെന്നോ ഒക്കെപ്പറഞ്ഞാണു നിരോധനം. പക്ഷേ വർഷങ്ങളോളം പ്രസ്തുത മരുന്നു കഴിച്ച് മഹാരോഗികളായിത്തീർന്നവർക്ക് എന്തു നഷ്ടപരിഹാരമാണ് ലഭിക്കുക? എന്തു ലഭിച്ചാലാണു മതിയാവുക? അറുപതുകളിൽ നിരോധിച്ച ‘താലിഡോമൈഡ്’ ഈയടുത്ത കാലത്തു നിരോധിച്ച ‘വിയോക്സ്’ തുടങ്ങി ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. സഹസ്രാബ്ദങ്ങൾ നിലനിന്ന് എത്രയോ തലമുറകളായി ഫലപ്രാപ്തി തെളിയിച്ച ആയുർവേദ മരുന്നുകളെവിടെ; അൽപ്പായുസ്സുകളായ ഇംഗ്ലീഷ് മരുന്നുകൾ എവിടെ?
ഇംഗ്ലീഷ് മരുന്നുകൾ അഥവാ രാസഔഷധങ്ങൾ രോഗികൾക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ പ്രശസ്ത അലോപ്പതി ഡോക്ടർമാരായിരുന്ന ആർ.ടി.ത്രാൾ എംഡി, ഡോ.ഐസക് ജന്നിംഗ്സ് എംഡി, ഡോ.വിൽഫ്രഡ് ഗ്രഹാം തുടങ്ങിയവർ ഒരു നൂറ്റാണ്ടിനുമുൻപ് ‘രാസഔഷധ രഹിത’ ചികിത്സക്ക് അമേരിക്കയിൽ തുടക്കം കുറിച്ചത്. എന്നാൽ ഔഷധലോബി ആ പ്രസ്ഥാനം വളർന്നുവലുതാകാൻ അനുവദിച്ചില്ല. വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയായിരുന്ന ഡോ.ഹാനിമാൻ (ജർമനി)അലോപ്പതി പ്രാക്ടീസ് ഉപേക്ഷിച്ച് ഹോമിയോപ്പതി സമ്പ്രദായം കണ്ടെത്തിയത് രാസഔഷധങ്ങൾ രോഗികൾക്ക് ദുരിതവും ദുരന്തവും നൽകുന്നതു കണ്ടിട്ടാണ്.
ഇംഗ്ലീഷ് മരുന്നുകളുടെ ആപത്ത് തിരിച്ചറിയുകയും ജീവൻ രക്ഷിക്കുന്നതിനുപകരം ആത്യന്തികമായി ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന നൂറുകണക്കിന് മരുന്നുകൾ നിരോധിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടി ജനാരോഗ്യം കാംക്ഷിക്കുന്ന ഏവരും സ്വാഗതം ചെയ്യും. നിരോധിക്കപ്പെട്ട മരുന്നുകൾ വർഷങ്ങളോളം കഴിക്കുക മൂലം ആന്തരാവയവങ്ങൾ തകരുകയും മറ്റ് രോഗങ്ങൾക്ക് അടിമകളാകുകയും ചെയ്തവർക്ക് മതിയായ നഷ്ടപരിഹാരം മരുന്നു കമ്പനികളിൽനിന്ന് ലഭ്യമാക്കാൻ അടിയന്തര നടപടികളും ഉണ്ടാകണം. കോടതികളിൽനിന്നുള്ള സ്റ്റേയുടെ മറവിൽ മാരക മരുന്നുകൾ തുടർന്നും വിറ്റഴിക്കാൻ മരുന്നുകമ്പനികൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജനരോഷം ഉയരണം. നിരോധിച്ച മരുന്നുകൾ യാതൊരു കാരണവശാലും പ്രിസ്ക്രൈബ് ചെയ്യരുതെന്ന് ഡോക്ടർമാർക്ക് കർശന നിർദ്ദേശം നൽകണം. ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കേരള മെഡിക്കൽ ആന്റ് സെയിൽസ് റപ്രസന്റേറ്റീവ്സ് അസോസിയേഷനും മൗനം വെടിഞ്ഞ് തങ്ങൾ ജനപക്ഷത്താണെന്നു തെളിയിക്കാനുള്ള അവസരമാണിത്. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന മരുന്നുകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ അവർ മുന്നിട്ടിറങ്ങണം.
ഇപ്പോൾ നിരോധിച്ചതുകൂടാതെ ആയിരക്കണക്കിനു മരുന്നുകൾ പരിശോധനയിലാണെന്നറിയുന്നു. ആരോഗ്യത്തിനു ഹാനികരമായ എല്ലാ മരുന്നുകളും നിരോധിച്ച് ആഗോളഭീമൻ മരുന്നുകമ്പനികളുടെ ചൂഷണത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ ഇച്ഛാശക്തിയോടെ തുടരുമെന്നു പ്രതീക്ഷിക്കാം.
‘ആയുഷി’ന്റെ കീഴിൽവരുന്ന ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോ, പ്രകൃതി ചികിത്സ, പാരമ്പര്യ ചികിത്സ തുടങ്ങിയവയ്ക്ക് കേന്ദ്രസർക്കാർ മുന്തിയ പരിഗണനയും ഫണ്ടും നൽകാൻ ആരംഭിച്ചിരിക്കുന്നതും രാസഔഷധങ്ങളുടെ ഉപയോഗം കുറക്കാൻ സഹായിക്കും. ചൈനീസ് സർക്കാർ അവിടുത്തെ പാരമ്പര്യ ചികിത്സക്കു നൽകുന്ന പ്രാധാന്യം നാം കണ്ടുപടിക്കേണ്ടതാണ്.
ഇന്നും തൊണ്ണൂറുശതമാനത്തിലേറെ ചൈനക്കാർക്കും ഇഷ്ടം ചൈനീസ് പാരമ്പര്യവൈദ്യമാണ്. സ്വാതന്ത്ര്യാനന്തരം സർക്കാർ അലോപ്പതിയെ അമിതമായി പ്രോത്സാഹിപ്പിച്ചതും ‘സർക്കാർ സ്പോൺസേഡ്’ ആക്കി മാറ്റിയതും തനതു ഭാരതീയ ചികിത്സാ രീതികളെ അവഗണിച്ചതും മാറേണ്ടിയിരിക്കുന്നു. ‘ആയുഷി’നെ ശക്തിപ്പെടുത്താനുള്ള തീരുമാനം ശരിയായ ദിശയിലുള്ള ആരോഗ്യസംരക്ഷണ പ്രവർത്തനം തന്നെയാണ്. മൾട്ടി നാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ചൂഷണത്തിൽനിന്ന് സാധാരണക്കാരെ രക്ഷിക്കാൻ ആയുഷിനു കീഴിലുള്ള ചികിത്സാ രീതികളെ വ്യാപിപ്പിക്കേണ്ടതുണ്ട്, ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഗാന്ധിജി വിഭാവന ചെയ്ത ‘ആരോഗ്യസ്വരാജ്’ കൈവരിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: