തളിപ്പറമ്പ്: പനിയും വയറുവേദനയും കാരണം ആശുപത്രിയില്‍ പോയ കൊച്ചു മിടുക്കി മാളവികയുടെ ചേതനയറ്റ ശരീരം അച്ഛന്റെ ജ്യേഷ്ഠന്റെ വീട്ടിലെത്തിച്ചപ്പോള്‍ ഉള്‍ക്കൊള്ളാനാകാതെ സോമേശ്വരം ഗ്രാമം തേങ്ങി. സോമേശ്വരത്തെ അഡ്വ.യു.മനോജിന്റെയും നിഷയുടെയും മകള്‍ മാളവികയെ ഞായറാഴ്ച്ചയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയത്. നേരത്തെ പനി വന്നപ്പോള്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച് ചികിത്സ നേടിയിരുന്നു.
കഴിഞ്ഞ ദിവസം മാളവിക പഠിക്കുന്ന സാന്‍ജോസ് സെക്കന്‍ഡറി സ്ക്കൂള് വാര്‍ഷികമായിരുന്നു. മിടുമിടുക്കിയായ ഒന്നാം ക്ലാസ്സുകാരിയായ മാളവിക കലാപരിപാടികളില്‍ തിളങ്ങിനിന്നിരുന്നു. ഞായറാഴ്ച്ച വയറു വേദന അനുഭവപ്പെട്ടപ്പോള്‍ അച്ഛനും അമ്മയും കുട്ടിയെ സഹകരണ ആശുപത്രിയില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു. കുട്ടിക്ക് ഒരു ഇഞ്ചക്ഷന് കൊടുത്തു. ആശുപത്രിയില്‍ നിന്നെടുത്ത മരുന്ന് വാങ്ങിക്കൊടുക്കാന്‍ അച്ഛന് മനോജ് ആശുപത്രി മുറ്റത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് ഇറങ്ങിയപ്പോള്‍ത്തന്നെ നല്ല ആരോഗ്യമുള്ള കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്കു വച്ച് കുട്ടി മരിക്കുകയായിരുന്നു.
ഇഞ്ചക്ഷനില്‍ വന്ന തകരാറാണ് മരണത്തിനു കാരണമെന്ന് പറയപ്പെടുന്നു. മറ്റൊരു രോഗവും ഇതേവരെ കുട്ടിക്ക് ഉള്ളതായി രക്ഷിതാക്കള്‍ക്ക് അറിയില്ല. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമാണ് മൃതദേഹം മറവു ചെയ്തത്.
നാട്ടുകാരുടെ ഓമനയായ മാളവികയെ ഒരു നോക്കുകാണാന്‍ സോമേശ്വരം ഗ്രാമം മുഴുവന്‍ അഡ്വ.മനോജിന്റെ സഹോദരന് യു.ഗണേശന്റെ സോമേശ്വരം ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലേക്ക് ഒഴുകിയെത്തി. സാന്‍ജോസ് സീനിയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ വാവിട്ടു കരഞ്ഞുകൊണ്ടാണ് കുട്ടികള്‍ സഹപാഠിക്ക് ആദരാഞ്ജലികളര്‍പ്പിച്ചത്. തളിപ്പറമ്പ് കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന മനോജിന്റെ സഹപ്രവര്‍ത്തകരും കോടതിക്കടുത്തുള്ള നാഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങി നാനാതുറകളിലുള്ള ആബാലവൃദ്ധം ജനങ്ങള്‍ മാളവികക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. നവജ്യോത് ആണ് മാളവിയുടെ ഏക സഹോദരന്.
ഇതിനു മുമ്പും തളിപ്പറമ്പ് സഹകരണ ആശുപത്രയില്‍ ഇത്തരം ചികിത്സാ പിഴവുകള്‍ ഉണ്ടായിട്ടുള്ളതായി ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: