തിരുവനന്തപുരം: എന്‍ഡിഎ ഘടകകക്ഷിയായ ഭാരത് ധര്‍മജന സേന നിയമസഭാ തെരഞ്ഞെടുപ്പില്‍ 37 സീറ്റില്‍ മത്സരിക്കും. ഇന്നലെ ബിഡിജെഎസുമായി ബിജെപി നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ധാരണയായത്.
വയനാട് ഒഴികെ എല്ലാ ജില്ലകളിലും ബിഡിജെഎസ്സിന് സ്ഥാനാര്‍ഥികള്‍ കാണും. എറണാകുളം, തശ്ശൂര്‍ ജില്ലകളില്‍ അഞ്ച് വീതം സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക. കോവളം, വര്‍ക്കല, വാമനപുരം (തിരുവനന്തപുരം) ഇരവിപുരം, കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂര്‍ (കൊല്ലം) റാന്നി, തിരുവല്ല (പത്തനംതിട്ട) കായംകുളം, കുട്ടനാട്, ചേര്‍ത്തല, അരൂര്‍ (ആലപ്പുഴ) ഏറ്റുമാനൂര്‍, വൈക്കം, പൂഞ്ഞാര്‍ (കോട്ടയം) തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല (ഇടുക്കി) വൈപ്പിന്‍, കളമശ്ശേരി, പറവൂര്‍, കുന്നത്തുനാട്, കോതമംഗലം (എറണാകുളം) കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം, നാട്ടിക, ചാലക്കുടി, ഒല്ലൂര്‍ (തൃശൂര്‍) ഷൊര്‍ണ്ണൂര്‍, മണ്ണാര്‍ക്കാട് (പാലക്കാട്) നിലമ്പൂര്‍ (മലപ്പുറം) കോഴിക്കോട് സൗത്ത്, തിരുവമ്പാടി, പേരാമ്പ്ര, (കോഴിക്കോട്) പേരാവൂര്‍ (കണ്ണൂര്‍) കാഞ്ഞങ്ങാട് (കാസര്‍കോട്)എന്നീ സീറ്റുകളാണ് ബിഡിജെഎസിന് നല്‍കുക.
ഈ മാസം 26 ന് മുന്‍പ് മറ്റ് കക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. ഏപ്രില്‍ ആദ്യവാരം എന്‍ഡിഎയിലെ കക്ഷികളുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന കണ്വെന്ഷന് നടത്താനും യോഗത്തില്‍ തീരുമാനമായി. കേരളാ കോണ്‍ഗ്രസ് സെക്യുലര്‍, കേരളാ കോണ്‍ഗ്രസ് പി.സി. തോമസ്, ജെഎസ്എസ് രാജന്‍ബാബു, കേരളാ വികാസ് കോണ്‍ഗ്രസ്, ലോക് ജനശക്തി പാര്‍ട്ടി എന്നിവരുമായുള്ള ചര്‍ച്ചകളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.
23 ന് ചേരുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ രണ്ടാംഘട്ട ബിജെപി സ്ഥാനാര്‍ത്ഥികളെപ്പറ്റി തീരുമാനമുണ്ടാകുമെന്നും കുമ്മനം രാജശേഖരന് അറിയിച്ചു.
ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് വി. മുരളീധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംഘടനാ സെക്രട്ടറി കെ.ആര്. ഉമാകാന്തന്‍, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി, ജനറല്‍ സെക്രട്ടറിമാരായ സുഭാഷ് വാസു, ടി.വി. ബാബു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: