മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല് നഷ്ടപ്പെടുത്തിയെങ്കിലും റയല്‍ മാഡ്രിഡിന് സ്പാനിഷ് ലീഗില്‍ മിന്നുന്ന ജയം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് റയല്‍ സെവിയയെ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ 2-0ന് മുന്നിട്ടുനിന്നശേഷം കിരീടം ലക്ഷ്യമാക്കി കുതിക്കുന്ന ബാഴ്സലോണ വിയ്യാറയലിനോട് സമനില പാലിച്ചു.
സാന്റിയാഗോ ബെര്ണാബ്യൂവില് നടന്ന പോരാട്ടത്തില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും റയല്‍ എതിരാളികളേക്കാള്‍ ഏറെ മുന്നിലായിരുന്നു. ആറാം മിനിറ്റില്‍ കരിം ബെന്‍സേമയാണ് റയലിന് ആദ്യം ലീഡ് നല്‍കിയത്. ഗരെത് ബെയ്ലിന്റെ ക്രോസാണ് ബെന്‍സേമ വലയിലെത്തിച്ചത്. എന്നാല്‍ 27-ാം മിനിറ്റില്‍ സമനില പാലിക്കാനുള്ള അവസരം സെവിയ നഷ്ടപ്പെടുത്തി. അവര്‍ക്ക് ലഭിച്ച പെനാലറ്റിയാണ് റയല്‍ ഗോളി കെയ്ലര് നവാസ് ഉജ്ജ്വലമായി രക്ഷപ്പെടുത്തിയത്.
ആദില്‍ റമിയെ ബോക്സിനുള്ളില്‍വച്ച് റാഫേല്‍ വര്ണെ വീഴ്ത്തിയതിനായിരുന്നു സ്പോട്ട് കിക്ക്. എന്നാല്‍ കിക്കെടുത്ത െകവിന് ഗാമിറോയുടെ ഷോട്ടിന് നവാസിനെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. ഇതിന് മുന്‍പായി ക്രിസ്റ്റ്യനോയും ബെന്‍സേമയും ബെയ്ലും അഞ്ച് അവസരങ്ങളാണ് നഷ്ടമാക്കിയത്. സെവിയ ഗോളിയുടെ മിന്നുന്ന പ്രകടനമാണ് അവര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായത്. ഇതോടെ ആദ്യ പകുതി 1-0ന് കലാശിച്ചു.
രണ്ടാം പകുതിയിലും റയലിന്റെ സര്‍വാധിപത്യമായിരുന്നു. 57-ാം മിനിറ്റില്‍ റയലിന് അനുകൂലമായി പെനാല്‍റ്റി. സെവിയ്യയുടെ റെയെസ് മോഡ്രിച്ചിനെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ കിക്കെടുത്ത ക്രിസ്റ്റിയാനോ പന്ത് ആകാശത്തേക്ക് അടിച്ചുകളഞ്ഞപ്പോള്‍ സ്റ്റേഡിയം നിശ്ശബ്ദമായി. 64-ാം മിനിറ്റില്‍ ഡാനിലോയുടെ എണ്ണം പറഞ്ഞ ക്രോസ് പോസ്റ്റിലെത്തിച്ച് ക്രിസ്റ്റിയനോ പരിഹാരം കാണുകയും ചെയ്തു.
രണ്ട് മിനിറ്റിന്റെ ഇടവേളക്കുശേഷമ ഗരെത് ബെയ്ലിലൂടെ റയല്‍ മൂന്നാം ഗോള്‍ നേടി. റയലിന് വേണ്ടി 76 മത്സരങ്ങളില്‍ നിന്ന് ബെയ്ലിന്റെ 43-ാം ഗോള്‍. സ്പാനിഷ് ലീഗില്‍ ഏറ്റവും അധികം ഗോള്‍ നേടുന്ന ബ്രിട്ടീഷ് താരമെന്ന ബഹുമതിയും ഇതോടെ ബെയ്ലിന് സ്വന്തം. 103 മത്സരങ്ങളില്‍ നിന്ന് 42 ഗോള്‍ നേടിയ ഗാരി ലിനേക്കറിന്റെ റെക്കോര്‍ഡാണ് ബെയ്ല് സ്വന്തം പേരിലാക്കിയത്. പിന്നീട് 86-ാം മിനിറ്റില്‍ ജെസെയും ലക്ഷ്യം കണ്ടതോടെ റയലിന്റെ ഗോള്‍ പട്ടിക പൂര്‍ണം. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറയ്ക്കാനും റയലിനായി.
റയലിന് 30 കളികളില്‍ നിന്ന് 66ഉം അത്ലറ്റികോക്ക് 67 പോയിന്റുമാണുള്ളത്. തോല്‍വിയോടെ 48 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സെവിയയുടെ ചാമ്പ്യന്സ്ലീഗ് പ്രതീക്ഷയ്ക്ക് ഈ തോല്‍വി തിരിച്ചടിയായിരിക്കുകയാണ്.
മറ്റൊരു മത്സരത്തില്‍ വിയ്യാറയലിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നശേഷം ബാഴ്സലോണ സമനിലകൊണ്ട് തൃപ്തരായി. 20-ാം മിനിറ്റില്‍ ഇവാ റാക്കിറ്റിക്കും 41-ാം മിനിറ്റില്‍ പെനാല്‍റ്റിയിലുടെ നെയ്മറും ലക്ഷ്യം കണ്ടതോടെ ആദ്യപകുതി ബാഴ്സക്ക് സ്വന്തം. എന്നാല്‍ രണ്ടാം പകുതിയില്‍ കറ്റാലന്‍ പടയെ അമ്പരിപ്പിക്കുന്ന പ്രകടനവുമായി കളം നിറഞ്ഞ വിയ്യാറയലിന് വേണ്ടി 57-ാം മിനിറ്റില്‍ സെഡ്രിക് ബകാംബുവു ആദ്യ ഗോള്‍ മടക്കിയപ്പോള്‍ 63-ാം മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച് ബാഴ്സ താരം ജെര്‍മി മാത്യു വിയ്യാറയലിന് സമനിലനേടിക്കൊടുക്കുകയും ചെയ്തു.
സമനിലയായെങ്കിലും ഒന്നാം സ്ഥാനത്തുള്ള ബാഴ്സക്ക് 30കളകളില്‍ നിന്ന് 76 പോയിന്റുണ്ട്.
മറ്റ് മത്സരങ്ങളില്‍ എസ്പാനിയോള്‍ 2-1ന് അത്ലറ്റിക് ബില്‍ബാവോയെയും സെല്‍റ്റ ഡി വീഗോ 2-0ന് വലന്‍സിയയെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: