കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസ ഗവേഷണ മേഖലയില്‍ ഇന്ത്യയും ജര്‍മ്മനിയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ‘ഭാഗമായി ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ ജോണ്റോഡെ കണ്ണൂര്‍ സര്‍വ്വകലാശാല സന്ദര്‍ശിച്ചു. തിരുവനന്തപുരത്തെ ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗെഥേ-സെന്‍ട്രത്തിന്റെ ഡയറക്ടര്‍ ഡോ. സയ്യദ് ഇബ്രാഹിം, ജര്‍മ്മന്‍ കോണ്‍സുലേറ്റിലെ സയന്റിഫിക് ഓഫീസര്‍ മഞ്ജുള മുണ്ടക്കാന എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ഏം. കെ. അബ്ദുള്‍ ഖാദര്‍, പി.വി.സി ഡോ. ടി. അശോകന്, റജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന് കീഴോത്ത്, ഇന്റര്‍നാഷണല്‍ അക്കാഡമിക് ഡയറക്ടര്‍ ഡോ. പി. ടി. രവീന്ദ്രന്, തലശ്ശേരി ക്യാമ്പസ് ഡയറക്ടര്‍ ഡോ. സാബു, സിണ്ടിക്കേറ്റംഗം ഡോ. ഗംഗാധരന്, മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് തലവന്‍ ഡോ. ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. വൈസ് ചാന്‍സലറുമായി സംഘം ചര്‍ച്ച നടത്തി. തുടര്‍ന്ന് ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ പേരില്‍ അറിയപ്പെടുന്ന സെന്‍ട്രല്‍ ലൈബ്രറി സന്ദര്‍ശിക്കുകയും, ജര്‍മ്മന്‍ സാംസ്കാരികകേന്ദ്രം വഴി ജര്‍മ്മന്‍ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നല്‍കുന്നതിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ലൈബ്രറിയില്‍ ഒരു ജര്‍മ്മന്‍ഭാഷ കോഴ്സ് തുടങ്ങുന്നതിന് വേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് ജര്‍മ്മന്‍ കോണ്‍സല്‍ അറിയിച്ചു. തലശ്ശേരി കാമ്പസില്‍ ഡിപ്പാര്‍ട്ട്മെന്റിലെ ലാബും മറ്റു സൗകര്യങ്ങളും അദ്ദേഹം പരിശോധിച്ചു. തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് ബംഗ്ലാവ്, ഗുണ്ടര്‍ട്ട് പ്രതിമ എന്നിവയും അദ്ദേഹവും സംഘവും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: