നാഗ്പൂര്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ പടയോട്ടം തുടരുന്നു. ഇന്നലെ നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയെ 6വിക്കറ്റിന് തകര്‍ത്താണ് ന്യൂസിലാന്‍ഡിന്റെ കുതിപ്പ്. ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളും ജയിച്ച് ന്യൂസിലാന്‍ഡ് സെമി ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയന്‍ വനിതകള്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രം എടുത്തപ്പോള്‍ ന്യൂസിലാന്‍ഡ് 22 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്താണ് വിജയം കണ്ടത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി തുടക്കത്തിലേ നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ വെറും നാല് റണ്‍സായപ്പോഴേക്കും നാല് മുന്‍നിര വിക്കറ്റുകള്‍ നിലംപതിച്ചു. പിന്നീട് 42 റണ്‍സെടുത്ത എല്ലിസ് പെരെ, 23 റണ്‍സെടുത്ത ജെസ്സ് ജോനാസെന്‍ 15 റണ്‍സുമായി പുറത്താകാതെ നിന്ന ബെത്ത് മൂണി എന്നിവരുടെ ബാറ്റിങാണ് സ്കോര്‍ 100 കടത്തിയത്. സ്പിന്നര്‍മാരായ ലിഹ് കാസ്പെരസ്കും (മൂന്ന് വിക്കറ്റ്) എറിന് ബെര്മിങ്ഹാമുമാണ് (രണ്ട് വിക്കറ്റ്) ഓസീസ് വനിതകളെ ചെറിയ സ്കോറില്‍ ഒതുക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് േവണ്ടി ഓപ്പണര്‍മാരായ റെയ്ച്ചല്‍ പ്രീസ്റ്റ് (27 പന്തില്‍ 34), സൂസി ബെയ്റ്റ്സ് (23) എന്നിവര്‍ മികച്ച പ്രകടനം നടത്തി. ഒന്നാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഇവര്‍ വേര്‍പിരിഞ്ഞത്. സോഫി ഡെവിനെ (17), ആമി സാറ്റര്‍വെയ്റ്റ് (പുറത്താകാതെ 16) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ശനിയാഴ്ച ദക്ഷിണാഫ്രിക്കന്‍ വനിതകളുമായാണ് ന്യൂസിലാന്‍ഡിന്റെ അവസാന ഗ്രൂപ്പ് മത്സരം.
ഇന്ന് ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ധര്‍മ്മശാലയില്‍ ഉച്ചതിരിഞ്ഞ് 3.30ന് കളി ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: