തിരുവനന്തപുരം: സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ക്കും ഉത്തരവുകള്‍ക്കുമെതിരെ പരസ്യമായി രംഗത്തുവന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ചു. സുധീരനെതിരെയുള്ള നീക്കങ്ങള്‍ മെനയുന്നതിന് എ, ഐ ഗ്രൂപ്പുകള്‍ സംയുക്തയോഗം ചേര്‍ന്നു. സര്‍ക്കാരിനെതിരെ വാളോങ്ങിയ സുധീരന് സ്ഥാനാര്‍ഥി പട്ടികയിലും പിടിമുറുക്കുന്നതിന് തടയിടുന്നതിനാണ് മന്ത്രി കെ.സി. ജോസഫിന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസിലെ സീറ്റുവിഭജനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. സുധീരന് നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യത ഉണ്ടെങ്കില്‍ മാത്രം അംഗീകരിക്കാനും തീരുമാനിച്ചു. കോണ്‍ഗ്രസിലെ ചേരി തിരിവ് പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നതിലേക്കാണ് എത്തി നില്‍ക്കുന്നത്.
ചില സീറ്റുകളിലൊഴികെ സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് ഉറപ്പാക്കണമെന്ന പൊതുനിലപാടാണ് യോഗത്തിലുണ്ടായത്. ആവശ്യമെങ്കില്‍ ചില സീറ്റുകള്‍ വച്ചുമാറും. ആലപ്പുഴ ജില്ലയില്‍ എ ഗ്രൂപ്പ് മത്സരിച്ച കായംകുളം ഐ ഗ്രൂപ്പിന് വിട്ടുനല്‍കും. പകരം ഇടുക്കി ജില്ലയിലെ പീരുമേടോ അല്ലെങ്കില്‍ ഉടുമ്പന്‍ചോലയോ എ ഗ്രൂപ്പിന് നല്‍കും. പെരുമ്പാവൂര്‍, വൈപ്പിന്‍ സീറ്റുകളും പരസ്പരം വച്ചുമാറാന്‍ ധാരണയായി. വടക്കാഞ്ചേരി സീറ്റിലും വച്ചുമാറ്റത്തിന് സാധ്യത തേടുന്നുണ്ട്. വിവാദവിഷയങ്ങളില്‍ വലിയതോതില്‍ പ്രതികരിച്ച സുധീരനെ ആളാക്കേണ്ടെന്നും ഗ്രൂപ്പുകളില്‍ നിന്നുള്ള പരമാവധി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനുള്ള സീറ്റുകള്‍ നേടിയെടുക്കാനും ധാരണയായി.
കരുണ എസ്റ്റേറ്റ്, മെത്രാന്‍കായല്‍, വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും വിജിലന്‍സിനെ ഒഴിവാക്കിയത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ വി.എം. സുധീരന് രംഗത്തുവന്നത് ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരുന്നു.
എന്നാല്‍ ഗ്രൂപ്പുകള്‍ യോഗം ചേരുന്ന സമയത്തു തന്നെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുധീരന് വീണ്ടും രംഗത്തുവന്നു. ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ ഹോപ്സ് ഗ്രൂപ്പിന് സര്‍ക്കാര്‍ ഭൂമി തീറെഴുതിയതിനെതിരെ സുധീരന് ഫേസ്ബുക്കിലൂടെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അയച്ച കത്തും സുധീരന് ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്തു.
നേരത്തെയും സുധീരന് പരസ്യമായി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. കരുണ എസ്റ്റേറ്റിലെ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് സുധീരന്റെ നിലപാടിലുള്ള അതൃപ്തി മന്ത്രിമാരും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇന്നലെ വൈകീട്ടു ചേര്‍ന്ന കെപിസിസി തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായിട്ടായിരുന്നു രണ്ട് ഗ്രൂപ്പുകളുടെയും സംയുക്ത യോഗം. സുധീരന്റെ നിലപാടുകള്‍ക്കെതിരെ പരസ്യപ്രതികരണം വേണ്ടെന്ന നിലപാടും യോഗത്തിലുണ്ടായി. സുധീരന്റെ നിലപാടുകള്‍ പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കുമെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിക്കുമെന്നും ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചിരുന്നു.
എ ഗ്രൂപ്പില്‍ നിന്ന് കെ.സി. ജോസഫിന് പുറമെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ബെന്നി ബെഹനാന്, എം.എം. ഹസ്സന്, തമ്പാനൂര്‍ രവി എന്നിവരും ഐ ഗ്രൂപ്പില്‍ നിന്ന് കെ. സുധാകരന്, വി.ഡി. സതീശന്, ജോസഫ് വാഴയ്ക്കന് എന്നിവരുമാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: