ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകളുടെ സൂപ്പര്‍ പോരാട്ടത്തില്‍ വിജയം യുണൈറ്റഡിന്. സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കൗമാര താരം മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ ഏക ഗോളിനാണ് യുണൈറ്റഡ് വിജയപീഠമേറിയത്. കളിയുടെ 16-ാം മിനിറ്റിലാണ് സിറ്റി ഗോളി ജോഹാര്ട്ടിനെ കീഴടക്കി റാഷ്ഫോര്‍ഡ് ഗോള്‍ നേടിയത്. ഇതോടെ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും റാഷ്ഫോര്‍ഡ് സ്വന്തമാക്കി.
2005-ല്‍ വെയ്ന്‍ റൂണി സ്ഥാപിച്ച റെക്കോര്‍ഡാണ് റാഷ്ഫോര്‍ഡ് മറികടന്നത്. തന്റെ 19-ാം വയസ്സിലായിരുന്നു റൂണി ഡര്‍ബിയില്‍ ഗോള്‍ നേടിയത്. 18 വയസ്സും 141 ദിവസും പ്രായമുള്ളപ്പോഴാണ് റാഷ്ഫോര്‍ഡ് മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ ഗോള്‍ നേടിയത്. വിജയത്തോടെ 30 കളികളില്‍ നിന്ന് 50 പോയിന്റുമായി യുണൈറ്റഡ് ആറാം സ്ഥാനത്ത് തുടരുകയാണ്. 51 പോയിന്റുമായി സിറ്റി നാലാമതും.
മറ്റൊരു മത്സരത്തില്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ടോട്ടനം മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബേണ്‍സ്മൗത്തിനെ തകര്‍ത്തു. ടോട്ടനത്തിന് വേണ്ടി ഹാരി കെയ്ന്‍ രണ്ടും എറിക്സണ് ഒരു ഗോളും നേടി. 43-ാം സെക്കന്റിലും 16-ാം മിനിറ്റിലുമാണ് കെയ്ന്‍ ലക്ഷ്യം കണ്ടത്. 52-ാം മിനിറ്റിലായിരുന്നു എറിക്സന്റെ ഗോള്‍. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലീസസ്റ്ററുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി കുറയ്ക്കാനും ടോട്ടനത്തിന് കഴിഞ്ഞു. 31 മത്സരങ്ങളില്‍ നിന്ന് ലീസസ്റ്ററിന് 66 പോയിന്റും ടോട്ടനത്തിന് 61 പോയിന്റുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: