വൈക്കം: സാമൂഹ്യവിരുദ്ധ കേന്ദ്രമായി മാറിയ വൈക്കം ബീച്ചിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി വീണ്ടും സിപിഎം രംഗത്ത്. വികസനത്തിന്റെ ഭാഗമായി ബീച്ചില്‍ നടന്നുവന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സിപിഎം ടൗണ്‍ ലോക്കല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ തടഞ്ഞു. നഗരസഭയുടെ ഉടമസ്ഥതിയലുള്ള സ്ഥലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര രേഖകളില്ലാതെ ടൂറിസം പ്രമോഷന് കൗണ്‍സിലിന് വിട്ടുനല്‍കി എന്നാരോപിച്ചാണ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയത്.—ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ബീച്ച് ഉപയോഗശൂന്യം ആയതിനാല്‍ സാമൂഹ്യവിരുദ്ധ കേന്ദ്രമായി മാറിയിരുന്നു. ഇത് നാട്ടുകാര്‍ക്ക് ശല്ല്യമായി മാറിയതോടെയാണ് കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തില്‍ ബിച്ചിന്റെ നവീകരണത്തിനായി പതിനഞ്ച് കോടിയുടെ പദ്ധതി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് സമര്‍പ്പിച്ചത്. ഇതില്‍ 93 ലക്ഷത്തിന്റെ പദ്ധതിക്ക് അംഗീകാരവും ലഭിച്ചു. പദ്ധതിയുടെ ഭാഗമായി കായല്‍തീരം കെട്ടി സംരക്ഷിക്കുക, പാര്‍ക്ക് നിര്‍മ്മാണം, തീരത്ത് കമ്പിവേലി പാകുക, മദ്ധ്യഭാഗത്തായി നടപ്പാത തീര്‍ക്കുക, വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുംവിധം തുറന്ന സ്റ്റേജ് നിര്‍മ്മിക്കുക, ശുചിമുറികള്‍, ബീച്ചിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ എന്നിവയ്ക്കാണ് അനുമതി ലഭിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ടൂറിസം പ്രമോഷന് കൗ ണ്‍സിലിനെ ഏല്പിച്ചു.
2005-10 കാലയളവില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തുലുള്ള നഗരസഭാ ഭരണസമിതി ബീച്ച് നവീകരണത്തിന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് മുന്നില്‍ പദ്ധതി വച്ചിരുന്നു. ഇതിനായി 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പദ്ധതിയുടെ നിര്‍മ്മാണം സംബന്ധിച്ച് വ്യക്തമായ കണക്ക് ന ല്‍കുവാന്‍ നഗരസഭ തയ്യാറായില്ല. ഇതാണ് പുതിയ നവീകരണ പദ്ധതിയുടെ നിര്‍മ്മാണ ചുമതല ടൂറിസം പ്രമോഷന് കൗണ്‍സില്‍ നേരിട്ട് ഏറ്റെടുത്തത്.——
20010-15 കാലയളവില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ എത്തിയപ്പോള്‍ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നവീകരണ ജോലികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ടൂറിസം പ്രമോഷന് കൗണ്‍സിലിന് വിട്ടുനല്‍കി എന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ നിര്‍മ്മാണം തടഞ്ഞു. ഇതേ തുടര്‍ന്ന് ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നഗരസഭയും ടൂറിസം പ്രമോഷന് കൗണ്‍സിലുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. കരാര്‍പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കി സ്ഥലം നഗരസഭയ്ക്ക് വിട്ടുനല്‍കുമെന്നായിരുന്നു ധാരണ.
തടസ്സപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പിന്നീട് പുനരാംരഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ ഭരണസമിതി അധികാരത്തില്‍ എത്തിയതോടെയാണ് വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ നഗരസഭ തീരുമാനിച്ചത്. ഇതിന്‍പ്രകാരം ജോലികള്‍ ആരംഭിച്ചെങ്കിലും സിപിഎം വീണ്ടും തടസ്സവാദങ്ങളുമായി രംഗത്തെത്തിയത് ബീച്ചിന്റെ വികസനത്തിന് വിഘാതമായി.
കളക്ടറുടെ നേതൃത്വത്തി ല്‍ ഉണ്ടാക്കിയ ധാരണയും കരാറും മറച്ചുവച്ച് സിപിഎം വീണ്ടും സമരം നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണെന്നാണ് മുന്‍‘ഭരണാധികാരികളുടെ വാദം. ഇടതു ഭരണസമിതിയുടെ അപാകതകള്‍ മറച്ചുവയ്ക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും ഇവര്‍ പറയുന്നു.
കായലിലെ ബോട്ടുചാനല്‍ വൃത്തിയാക്കിയപ്പോള്‍ കോരിയെടുത്ത മണ്ണ് ഉപയോഗിച്ചാണ് ബീച്ചിന്റെ നിര്‍മ്മാണത്തിന് തുടക്കമിട്ടത്.
ഇത് നഗരസഭയുടെ പ്രതിഛായയ്ക്ക് മാറ്റുകൂട്ടിയിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബിച്ചിനെ പിന്നിട് അധികാരികള്‍ ഗൗനിച്ചില്ല. തുടര്‍ന്ന് ഏറെക്കാലം കഴിയുന്നതിന് മുമ്പായി സാമൂഹികവിരുദ്ധരെയും കഞ്ചാവ് മാഫിയയുടെയും വിഹാരകേന്ദ്രമായി ബീച്ച് മാറി. ഇതോടെ സന്ദര്‍ശക ര്‍ ഇങ്ങോട്ട് എത്തിനോക്കാതെയായി. ബീച്ച് നഗരത്തിന് ശാപമായിമാറി. ഈ അവസ്ഥയിലാണ് നഗരസഭ പുതിയ പദ്ധതിയുമായി മുന്നോട്ട് പോയത്. നഗരത്തിലെ ടൂറിസം സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത ഇടതു-വലതു ഭരണസമിതികള്‍ ഇപ്പോള്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് നടത്തുന്ന സമരങ്ങള്‍ നാടിന്റെ വികസനത്തിന് തടസ്സമാകും. രാഷ്ട്രീയം മറന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ബീച്ചിന് സംരക്ഷണം ഒരുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: