പത്തനാപുരം: സിനിമകളിലെ പ്രതിനായകന് നായകനാകുന്നു. മാറുന്ന കാലത്ത് ജനഹിതം അറിഞ്ഞ് ബിജെപിയുടെ പടനായകനായി പത്തനാപുരത്തെ നയിക്കാന്‍ ഭീമന് രഘു എത്തി. ആലംബഹീനരുടെ അഭയ കേന്ദ്രം സന്ദര്‍ശിച്ചാണ് ഭീമന് രഘു തന്റെ പത്തനാപുരം സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം ഗാന്ധിഭവനിലെത്തിയ അദ്ദേഹത്തെ സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജനും അന്തേവാസികളും ചേര്‍ന്ന് സ്വീകരിച്ചു. ഓരോ അന്തേവാസികളേയും നേരില്‍ കാണാനും വിശേഷങ്ങള്‍ പങ്കു വെക്കാനും ഭീമന് രഘു മറന്നില്ല. സഹപ്രവര്‍ത്തകരും ഇവിടുത്തെ അന്തേവാസികളുമായ ചലച്ചിത്രനടന്‍ പി.മാധവനേയും നടി പാലാ തങ്കത്തെയും സന്ദര്‍ശിച്ച് സൗഹ്യതം പങ്കുവെച്ചു. ഗാന്ധിഭവനില്‍ നടന്നുവരുന്ന 446മത് ഗുരുവന്ദന സംഗമവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, ബിജെപി മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി, വില്ലൂര്‍ സന്തോഷ്, ഉണ്ണികൃഷ്ണന്, സുജി കവലയില്‍, പ്രശാന്ത്, പാതിരിക്കല്‍ ശശിധരന്, മഞ്ചള്ളൂര്‍ സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പത്തനാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പൂര്‍ണ്ണ സമ്മതമാണെന്നും കേന്ദ്രനേതൃത്വമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഭീമന് രഘു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊമേഡിയനും നായകനും വില്ലനുമല്ല മത്സരിക്കുന്നത്. മലയാള സിനിമയിലെ മൂന്ന് താരങ്ങളാണ്. മത്സരം രാഷ്ട്രീയ അടിസ്ഥാനത്തില്‍ തന്നെയാകും. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പത്തനാപുരത്ത് സജീവമാകും. വാശിയേറിയ മത്സരമായിരിക്കുമെന്നും വിജയിക്കാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പത്തനാപുരത്ത് എത്തിയ ഭീമന് രഘുവിന് മഞ്ചള്ളൂര്‍ ജംഗ്ഷനില്‍ ബിജെപി നേതാക്കള്‍ സ്വീകരണം നല്കി.പൂക്കുന്നിമല കുടിവെള്ള പദ്ധതി പ്രദേശവും സന്ദര്‍ശിച്ചു. സുഭാഷ് പട്ടാഴി, രതീഷ് ഇരണൂര്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: