ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര് കൊല്ലപ്പെട്ടു. 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യാത്രക്കാര്‍ ചെക്കിന് ചെയ്യുന്ന സ്ഥലത്ത് പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് ഇരട്ട സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനു മുന്‍പ് വിമാനത്താവളത്തില്‍ വെടിവയ്പ്പുണ്ടായി. ടെര്‍മിനലിനുള്ളില്‍ നിന്നും പുക ഉയരുന്ന ദൃശ്യങ്ങള്‍ ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ പുറത്തുവിട്ടിട്ടുണ്ട്.
പാരീസ് ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ സലാഹ് അബ്ദെസ്ലാമിനെ കഴിഞ്ഞ ദിവസമാണ് ബ്രസല്‍സില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. അതിനാല്‍ ഭീകരാക്രമണ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് ബെല്‍ജിയം പോലീസ് അധികൃതര്‍ പ്രാഥമികമായി നല്കുന്ന വിശദീകരണം.
സ്ഫോടനത്തെ തുടര്‍ന്ന് നിന്നും ആളുകളെ ഒഴിപ്പിച്ച് വിമാനത്താവളം അടച്ചു. വിമാനത്താവളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. സ്ഫോടനത്തില്‍ കെട്ടിടങ്ങള്‍ വിറച്ചെന്നും യാത്രക്കാര്‍ പരിഭ്രാന്തരായി ഓടിയെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തും യൂറോപ്പിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് ഒട്ടേറെ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സലാഹ് അബ്ദെസ്ലാം ബെല്‍ജിയത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: