ഇടുക്കി: തൊടുപുഴ സീറ്റില്‍ ആരെ മത്സരിപ്പിക്കണമെന്ന് സിപിഎമ്മില്‍ ധാരണയായില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി. ജെ. ജോസഫാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ് നേതാവും എസ്എന്‍ഡിപി തൊടുപുഴ യൂണിയന് പ്രസിഡന്റുമായ അഡ്വ. പ്രവീണാണ് രംഗത്തുള്ളത്. അഞ്ച് സീറ്റുള്ള ഇടുക്കിയില്‍ സിപിഎം നാല് സീറ്റിലാണ് മത്സരിക്കുന്നത്. പീരുമേട് സീറ്റ് സിപിഐക്കാണ് നല്‍കിയിരിക്കുന്നത്.
ഉടുമ്പന്‍ചോല, മൂന്നാര്‍ സീറ്റുകളില്‍ സിപിഎം ചിഹ്നത്തിലാണ് മത്സരിക്കുന്നത്. സിപിഎമ്മിന്റെ പക്കലുള്ള ഇടുക്കിയിലും തൊടുപുഴയിലുമാണ് ആരെയും ഇതുവരെ പ്രഖ്യാപിക്കാത്തത്. ഇടുക്കി സീറ്റ് ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാനാണ് നീക്കം. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി സിപിഎം നേതാക്കള്‍ ഇത് സംബന്ധിച്ച് പലവട്ടം രഹസ്യ ചര്‍ച്ച നടത്തി. തൊടുപുഴ സീറ്റും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടി വയ്ക്കാനാണ് സിപിഎമ്മിന് താല്പര്യം.
എന്നാല്‍ തൊടുപുഴ സീറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന് നിലപാടാണ് ഫ്രാന്‍സിസ് ജോര്‍ജിനുള്ളത്. ഈ സാഹചര്യത്തിലാണ് തൊടുപുഴയില്‍ ബലിയാടുകളെ തേടി സിപിഎം നെട്ടോട്ടമോടുന്നത്. ശക്തനായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാന്‍ സിപിഎമ്മിന് താത്പര്യമില്ല. പിജെ ജോസഫിനോട് മൃദു സമീപനമാണ് സിപിഎം എല്ലാക്കാലത്തും പുലര്‍ത്തിപ്പോരുന്നത്. എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. വിദ്യാസാഗറിനെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ സിപിഎം ആലോചിച്ചിരുന്നു.
തൊടുപുഴ സീറ്റില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൊടുപുഴ എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് അഡ്വ. പ്രവീണ്‍ രംഗത്തിറങ്ങുമെന്ന് ഉറപ്പായതോടെ വിദ്യാസാഗറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിച്ചതായാണ് അറിയുന്നത്. നടന് ആസിഫ് അലിയുടെ പിതാവിനെ മത്സരിപ്പിക്കാനും നീക്കം നടന്നിരുന്നു. ഇപ്പോള്‍ ആരെ മണ്ഡലത്തിലിറക്കുമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ സിപിഎം ക്ലേശിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: