കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ സിപിഎമ്മില്‍ പ്രതിഷേധം. ജനാധിപത്യമില്ലാത്ത പാര്‍ട്ടി ഭരണഘടനയനുസരിച്ച് മേല്‍കമ്മറ്റി തീരുമാനം കീഴ്ഘടകങ്ങള്‍ അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിക്കാനുള്ള പ്രവണതയെ പാര്‍ട്ടിവിരുദ്ധമെന്നാണ് ഇത്രയും കാലം നേതൃത്വം വിശേഷിപ്പിച്ചതും ഇതനുസരിച്ച് അച്ചടക്ക നടപടികള്‍ കൈക്കൊണ്ടതും.
പാര്‍ട്ടി വിരുദ്ധനെന്ന അപഖ്യാതിയും ഭീഷണിയും ഭയവും മൂലം നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും അതേപടി അംഗീകരിക്കപ്പെടുന്ന അവസ്ഥയായിരുന്നു ഇത്രയും നാള് സിപിഎമ്മില്‍ ഉണ്ടായിരുന്നത്. മേല്‍ക്കമ്മറ്റി തീരുമാനത്തിനെതിരായ എതിര്‍പ്പുകള്‍ അംഗീകരിക്കപ്പെട്ടാല്‍ അത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് അന്നും ഇന്നും പാര്‍ട്ടി നേതൃത്വവും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരെക്കാളും മുന്നില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപന ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയ സിപിഎം നേതൃത്വത്തിന് സംസ്ഥാനത്തുടനീളം എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരിക്കുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വി.എസ്.അച്ചുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉയര്‍ത്തിയ അച്ചടക്ക വാളിന് കീഴ്പ്പെട്ടാണ് പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന് ഇപ്പോള്‍ സ്വീകരിക്കേണ്ടി വന്നത്. മാത്രമല്ല, പൂര്‍ണ മനസ്സോടെയല്ലെങ്കിലും ഭരണം തിരിച്ചുപിടിക്കാനുള്ള അമിതാവേശത്തില്‍ യെച്ചൂരിയുടെ നിര്‍ദ്ദേശം അതേപടി സ്വീകരിച്ച് പ്രതിസന്ധി പരിഹരിച്ചെന്ന ആശ്വാസത്തിലുമായിരുന്നു പാര്‍ട്ടി സംസ്ഥാന ഘടകം. എന്നാല്‍ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഇത്രമാത്രം പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സിപിഎം നേതൃത്വം ഒട്ടും പ്രതീക്ഷിച്ചതല്ല. നേതൃത്വത്തിനെതിരെ എതിര്‍വാക്കില്ലാത്ത കണ്ണൂര്‍ ജില്ലയില്‍പ്പോലും പരസ്യ പ്രതിഷേധങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
തലശ്ശേരിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ സ്വന്തക്കാരന് കൂടിയായ ഡിവൈഎഫ്ഐ സംസ്ഥാന നേതാവിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. അഴീക്കോട് പാര്‍ട്ടി വര്‍ഗ്ഗശത്രുവായി ഇത്രയും കാലം കണ്ടിരുന്ന എം.വി.രാഘവന്റെ മകനായ പ്രമുഖ ചാനല്‍ അവതാരകനെ മത്സരിപ്പിക്കാനുള്ള തീരുമാനവും ശക്തമായി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്ന് അവര്‍ വിശേഷിപ്പിക്കുന്ന പയ്യന്നൂരിലെ സിഐടിയു നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലുണ്ടായ എതിര്‍പ്പുകളുടെ തനിയാവര്‍ത്തനമാണ് മിക്ക ജില്ലകളിലും നേതൃത്വത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. വടക്കാഞ്ചേരിയിലെയും കൊല്ലത്തെയും സിനിമാനടിയുടെയും നടന്റെയും സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയുള്ള പ്രതിഷേധം പരസ്യ പ്രചാരണമായിട്ടാണ് മാറിയിരിക്കുന്നത്. പത്തനംതിട്ടയില്‍ പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രകടനം നടത്തിയതിന്റെ പേരില്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നേതൃത്വത്തിന്റെ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.
എറണാകുളം ജില്ലാ സെക്രട്ടറിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെതിരെയുള്ള പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
ആറന്മുളയില് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മറ്റി നല്കിയ ലിസ്റ്റ് മൂന്ന് തവണ സംസ്ഥാന കമ്മറ്റി തിരിച്ചയച്ചിരിക്കുകയാണ്. സിപിഎം മത്സരിക്കുന്ന മിക്ക മണ്ഡലങ്ങളിലെയും സ്ഥിതി ഇതായിരിക്കുന്നത് പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയെ അടിമുടി ബാധിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണെന്നാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് കുറ്റ സമ്മതം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: